സംഘർഷം രൂക്ഷം; ഇസ്രയേലിൽ ഇറേനിയൻ മിസൈൽ വർഷം
Sunday, June 15, 2025 2:06 AM IST
ടെല്‍അവീവ്/ടെഹ്റാൻ: ഇറാന്റെ ആണവ, സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തെത്തുടർന്നു രൂപപ്പെട്ട സംഘർഷം മൂർച്ഛിക്കുന്നു. തിരിച്ചടിയായി വെള്ളിയാഴ്ച രാത്രിയിലും ഇന്നലെ പുലർച്ചെയുമായി ഇറാൻ നടത്തിയ മിസൈൽ വർഷത്തിൽ ഇസ്രയേലിൽ കനത്ത നാശമുണ്ടായി.
റാമത്ത് ഗാൻ, റിഷോൻ ലെസ്യോൺ എന്നീ പട്ടണങ്ങളിലുണ്ടായ മിസൈൽ ആക്രമണത്തിൽ മൂന്നു പേർ മരിക്കുകയും 80 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ടൈംസ് ഓഫ് ഇസ്രയേല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഇസ്രയേലില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇസ്രയേലും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഇറാനിലെ താബ്രിസിലുള്ള ഓയിൽ സംസ്കരണശാല ഇസ്രേലി ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുണ്ട്. ഇറാനില്‍ വീണ്ടും ആക്രമണം നടത്താന്‍ വ്യോമസേന തയാറാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വ്യക്തമാക്കി. ഇറാന് മിസൈല്‍ ആക്രമണം തുടര്‍ന്നാല്‍ ടെഹ്റാന് കത്തിയെരിയുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സും മുന്നറിയിപ്പ് നല്കി.
ലോകത്ത് ഏറ്റവും കരുത്തുറ്റതെന്നു വിശേഷിപ്പിക്കപ്പെടുന്ന അയൺ ഡോം അടക്കമുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഭേദിച്ചാണ് ഇറേനിയൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഇസ്രേലി തലസ്ഥാനമായ ടെല്‍ അവീവ് വരെയെത്തിയത്.
ഇസ്രയേലിലെ പെന്റഗൺ എന്നറിയപ്പെടുന്ന മേഖലയാണിത്. ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥരുടെ വസതികളും പ്രതിരോധ മന്ത്രാലയവും നിർണായക സൈനിക ഇന്റലിജൻസ് യൂണിറ്റുകളുമാണ് ഈ മേഖലയിലുള്ളത്. നിരവധി ഇസ്രേലി ജനവാസകേന്ദ്രങ്ങളിലും മിസൈൽ ആക്രമണത്തിൽ നാശമുണ്ടായി.
‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ എന്നു പേരിട്ടാണ് തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പെടെ ഇറാനിലെ 150 കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതെങ്കിൽ ‘ഓപ്പറേഷന് ട്രൂ പ്രോമിസ് 3’ എന്ന പേരിലാണ് ഇറാന് ഇസ്രയേലിനു നേരേ തിരിച്ചടിച്ചത്.
ഇസ്രയേലിനു തക്കതായ തിരിച്ചടി നല്‍കിയെന്നും ‘അരാഷ്’ചാവേർ ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രയേലിലെ ലക്ഷ്യങ്ങള്‍ ഭേദിച്ചെന്നുമാണ് ഇറാന്റെ അവകാശവാദം. ഇസ്രയേലിന്റെ ആക്രമണത്തില്‍ 78 പേര് കൊല്ലപ്പെട്ടതായും 320 പേര്‍ക്ക് പരിക്കേറ്റതായുമാണ് ഇറാന് അറിയിച്ചിരിക്കുന്നത്.
അതേസമയം, തങ്ങളുടെ തിരിച്ചടി തടയാന്‍ ഇസ്രയേലിനെ സഹായിക്കരുതെന്ന് യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രയേലിനെ സഹായിക്കുകയാണെങ്കില്‍ മേഖലയിലുള്ള ഈ മൂന്നു രാജ്യങ്ങളുടെ സൈനികതാവളങ്ങളും കപ്പലുകളും ആക്രമിക്കുമെന്നും ഇറാന് മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച രാവിലെ ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ ഇറാനിലെ ഒന്‍പത് പ്രമുഖ ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്. ഇതു രാജ്യത്തിന് വലിയ തിരിച്ചടിയാണ്. ഇറാനിലെ 150 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായും ഇസ്രയേല്‍ അവകാശപ്പെട്ടു.
അതിനിടെ, ഇസ്രയേലിന്റെ മൂന്ന് എഫ്–35 വിമാനങ്ങൾ വെടിവച്ചിട്ടെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോക്ക്ഹീഡ് മാർട്ടിൻ എഫ്-35 ലൈറ്റ്നിംഗ് 2 യുദ്ധവിമാനങ്ങളാണ് വെടിവച്ചിട്ടതെന്നാണ് ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. വനിതാ പൈലറ്റിനെ പിടികൂടിയതായും റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്.
എന്നാൽ, ഇറാൻ സേന ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായുള്ള ഇറേനിയൻ മാധ്യമവാർത്തകൾ ഇസ്രയേൽ നിഷേധിച്ചു.