ഇസ്രേലി ആക്രമണം ഇറാന്റെ ആണവപദ്ധതി അന്തിമഘട്ടത്തിൽ എത്തിനിൽക്കെ
Sunday, June 15, 2025 1:48 AM IST
അണുബോംബ് വികസിപ്പിച്ചെടുക്കാനുള്ള പദ്ധതി അന്തിമഘട്ടത്തിൽ എത്തിനിൽക്കെയാണ് ഇറാന്റെ ആണവകേന്ദ്രങ്ങൾക്കുമേൽ ഇസ്രയേൽ പ്രഹരമേൽപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ നടത്തിയ ആക്രമണത്തിൽ ഇസ്രേലി വ്യോമസേന ഇറേനിയൻ ആണവകേന്ദ്രങ്ങളാണു പ്രധാനമായും ലക്ഷ്യമിട്ടതെങ്കിലും ഇവിടങ്ങളിൽ കാര്യമായ നാശമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്.
എന്നാൽ, രാജ്യത്തെ പ്രധാനപ്പെട്ട ഒന്‍പത് ആണവ ശാസ്ത്രജ്ഞരെ വധിക്കാൻ കഴിഞ്ഞത് ആണവ പദ്ധതിയുമായി മുന്നോട്ടുപോകാൻ ഇറാനു പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. മുതിര്‍ന്ന ഇറേനിയൻ ആണവ ഗവേഷകരെ ഇസ്രയേല്‍ വര്‍ഷങ്ങളായി ഉന്നമിടുകയും അതു ലക്ഷ്യം കാണുകയും ചെയ്തിരിക്കുന്നു.
ഇസ്രേലി ആക്രമണത്തിൽ ഇറാന്റെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളായ നതാന്‍സിലും ബുഷേറിലും കാര്യമായ നാശമുണ്ടായെങ്കിലും ഏറ്റവും രഹസ്യസ്വഭാവമുള്ള ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ ഫോര്ഡോയിലുണ്ടായ നാശത്തെക്കുറിച്ച് ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. ഭൂഗര്‍ഭ അറയില്‍ സ്ഥിതി ചെയ്യുന്ന ഫോര്‍ഡോ തകര്‍ക്കാന്‍ കെല്‍പ്പുള്ള ബോംബുകള്‍ ഇസ്രയേലിന്റെ പക്കലില്ലെന്നും ഇസ്രേലി വ്യോമാക്രമണത്തെ ഫോര്‍ഡോ അതിജീവിച്ചിട്ടുണ്ടെങ്കില്‍ ഇറാന്റെ ആണവ പദ്ധതികള്‍ തുടരുമെന്നുമാണ് ചില അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പക്ഷം.
ഫോർഡോയിലെയും ബുഷേറിലെയും ആണവകേന്ദ്രത്തിനു ചെറിയ തകരാർ മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നാണ് ഇറേനിയൻ സർക്കാർ വൃത്തങ്ങൾ പറഞ്ഞത്. എന്നാൽ നതാൻസിലെ ഇസ്രേലി ആക്രമണം റേഡിയോ ആക്ടീവ്, രാസ മലിനീകരണത്തിനു കാരണമായതായി ഐഎഇഎ മേധാവി റഫായേല്‍ ഗ്രോസി ഐക്യരാഷ്ട്രസഭയെ അറിയിച്ചിട്ടുണ്ട്.
‘ഇറേനിയൻ ആണവ പദ്ധതികളുടെ തുടിക്കുന്ന ഹൃദയം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന സങ്കേതമാണ് നതാന്‍സ്. ഇറാന്റെ ആണവായുധ ശേഖരത്തിനുള്ള ഇന്ധനം നിര്‍മിക്കപ്പെട്ടത് ഇവിടെയാണെന്നാണ് അനുമാനം. അണുബോബ് നിർമാണത്തിന്റെ തൊട്ടുപടിക്കലെത്തി നില്ക്കുന്ന ന്യൂക്ലിയര്‍ ഇന്ധനമാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നതാന്‍സില്‍ ഇറാന് തയാറാക്കിക്കൊണ്ടിരുന്നത്.
ഇറാന്റെ ഏറ്റവും രഹസ്യസ്വഭാവമുള്ള ആണവ സമ്പുഷ്ടീകരണ കേന്ദ്രമാണ് ഫോര്‍ഡോ. ഇറേനിയന്‍ നഗരമായ ക്വോമിന് 32 കിലോമീറ്റര്‍ അകലെയുള്ള ഫോര്‍ഡോ ഗ്രാമത്തിലാണ് ഈ ഭൂഗര്‍ഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അറ്റോമിക് എനര്‍ജി ഓര്ഗനൈസേഷന് ഓഫ് ഇറാന്റെ നിയന്ത്രണത്തിലുള്ള ഫോര്‍ഡോ ഇസ്രയേലിന് അത്രയെളുപ്പം കടന്നാക്രമിക്കാന്‍ കഴിയുന്നയിടമല്ല എന്നു വിലയിരുത്തപ്പെടുന്നു. ഫോര്‍ഡോ ആണവ സമ്പുഷ്ടീകരണ കേന്ദ്രം ഒരു മലയ്ക്കു കീഴിലായി തറനിരപ്പില്‍നിന്ന് അര മൈലോളം ആഴത്തില്‍ കട്ടിയേറിയ കോണ്‍ക്രീറ്റ് കെട്ടിലാണ് നിർമിച്ചിരിക്കുന്നത്. ഇസ്രയേല്‍ വ്യോമക്കണ്ണുകള് എത്താതിരിക്കാന്‍ കണക്കുകൂട്ടിയാണ് ഈ പ്രദേശം ആണവ സമ്പുഷ്ടീകരണത്തിനായി ഇറാന് തെരഞ്ഞെടുത്തത്.
ഇറേനിയൻ വാദം തള്ളി അന്താരാഷ്ട്ര ആണവോർജ ഏജൻസിയും
തങ്ങളുടെ ആണവപദ്ധതികൾ തികച്ചും സമാധാനപരമാണെന്നും ബുഷേർ പോലുള്ള ആണവോർജ പ്ലാന്റുകളിലേക്കുള്ള ഇന്ധന ആവശ്യത്തിനായാണു യുറേനിയം സന്പുഷ്ടീകരണമെന്നുമാണ് ഇറാൻ ആവർത്തിക്കുന്നത്. എന്നാൽ, ഈ വാദം ശരിയല്ലെന്നാണ് അമേരിക്കയും ഇസ്രയേലും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമൊക്കെ പറയുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇറാൻ ആണവ സമ്പുഷ്ടീകരണം വേഗത്തിലാക്കിയതായാണ് അന്താരാഷ്ട്ര പരിശോധകരുടെ നിഗമനം.
ഇറാന് ആണവായുധം നിര്‍മിക്കുന്നതിന് തൊട്ടടുത്തെത്തിയെന്ന് കഴിഞ്ഞയാഴ്ച അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി റഫായേല്‍ ഗ്രോസി പറഞ്ഞിരുന്നു. ഒന്‍പത് അണുബോംബുകൾ നിര്‍മിക്കാനാവശ്യമായ എല്ലാ കാര്യങ്ങളും ഇപ്പോള്‍ അവരുടെ പക്കലുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും അതു സംഭവിക്കാമെന്നും ഫ്രഞ്ച് മാധ്യമമായ ലെ മോണ്ടെയ്ക്കു നല്കിയ അഭിമുഖത്തിൽ ഗ്രോസി വ്യക്തമാക്കിയിരുന്നു.
ആണവായുധം സ്വായത്തമാക്കുന്നതില്നിന്ന് ഇറാന് ഒട്ടും അകലെയല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. മൂന്ന് അപ്രഖ്യാപിത ആണവകേന്ദ്രങ്ങളിൽനിന്നു പരിശോധകർ കണ്ടെത്തിയ മനുഷ്യനിർമിത യുറേനിയം കണികകളെക്കുറിച്ചുള്ള അന്വേഷണവുമായി ഇറാൻ സഹകരിക്കാത്തതിനാൽ അവരുടെ ആണവപദ്ധതി പൂർണമായും സമാധാനപരമാണെന്ന് ഉറപ്പുനൽകാൻ കഴിയില്ലെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി അറിയിച്ചിരുന്നു.
അണുബോംബ് വികസിപ്പിച്ചെടുക്കാനുള്ള ഘടകങ്ങൾ നിർമിക്കാനുള്ള ഇറേനിയൻ ഭരണകൂടത്തിന്റെ ശ്രമങ്ങളിൽ ‘കാര്യമായ പുരോഗതി’ കൈവരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ ശേഖരിച്ചതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നു. ഇതിൽ യുറേനിയം ലോഹ കോർ, ആണവ സ്ഫോടനം നടത്താനുതകുന്ന ന്യൂട്രോൺ ഉറവിട ഇനീഷ്യേറ്റർ എന്നിവ ഉൾപ്പെടുന്നു.
നെതന്യാഹുവിന്റെ ആശങ്ക
ഇറാനിൽ ഇപ്പോൾ ഒമ്പത് ആണവായുധങ്ങൾക്ക് ആവശ്യമായ ഇന്ധനമുണ്ടെന്നും ഒരു വർഷത്തിനുള്ളിൽ ആ ഇന്ധനം ‘ആയുധമാക്കാൻ’ കഴിയുമെന്നുമാണ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാദം. അതിനാല്‍ത്തന്നെ ഇറാനെതിരേ സൈനിക നടപടി അനിവാര്യമായിരുന്നെന്നും ഇതിലേക്കു കടന്നില്ലെങ്കില്‍ അപകടസാധ്യത വളരെയധികം കൂടുതലാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നിര്‍ദേശിച്ചതായും ഇസ്രയേല്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ നെതന്യാഹു വാദിച്ചു. ഇറാന്റെ ആണവ പദ്ധതികള്‍ വേരോടെ പിഴുതെറിയുമെന്നും ഇറാനിൽനിന്ന് ആണവഭീഷണി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഇസ്രയേൽ അതിന്റെ ദൗത്യം അവസാനിപ്പിക്കുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പിന്തിരിയാനിടയില്ല
ഇറാനെതിരായ ആക്രമണങ്ങളുടെ മുന്‍കാല ചരിത്രം സൂചിപ്പിക്കുന്നത് അവയുടെ ഫലം പ്രവചനാതീതമാണ് എന്നാണ്. 15 വര്‍ഷം മുമ്പ് മാല്‍വെയര്‍ ഉപയോഗിച്ച് സെൻട്രിഫ്യൂജുകളില്‍ ഇസ്രയേല്‍ നടത്തിയ സമർഥമായ സൈബര്‍ ആക്രമണം പോലും ഇറാന്റെ ആണവ പദ്ധതികള്‍ ഒന്നോ രണ്ടോ വർഷത്തേക്കു മാത്രമേ മന്ദീഭവിപ്പിച്ചുള്ളൂ. ജോർജ് ഡബ്ല്യു ബുഷിന്റെ ഭരണകാലം തൊട്ടിങ്ങോട്ട് നതാന്‍സ് ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിലെ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകള്‍ ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഇസ്രയേലും യുഎസും നിരവധി ആക്രമണശ്രമങ്ങളാണു നടത്തിയത്.
ഇതിനുശേഷം, സെൻട്രിഫ്യൂജുകൾക്ക് ആവശ്യമായ നിർണായക ഘടകങ്ങള്‍ നിർമിക്കുന്ന കെട്ടിടങ്ങൾ ഇസ്രയേൽ തകർക്കുകയും ആണവായുധ നിർമാണത്തിലെ ബുദ്ധികേന്ദ്രങ്ങളായ ശാസ്ത്രജ്ഞരെ അതീവരഹസ്യമായി സ്ഫോടനത്തിലൂടെയും മറ്റും വധിക്കാൻ തുടങ്ങുകയും ചെയ്തു. എന്നാൽ, അവപോലും ഇറാന് താത്കാലിക തിരിച്ചടികള്‍ മാത്രമേ നല്കിയുള്ളൂ.
ഇസ്രയേലിന്റെയും യുഎസിന്റെയും ഓരോ ആക്രമണത്തിനുശേഷവും ഇറാന് ആണവായുധ നിര്‍മാണ ശ്രമങ്ങളില്‍ കരുത്താർജിക്കുകയായിരുന്നു എന്നതാണു വസ്തുത.
2015ലെ കരാർ
ഇറാന് 2015ല്‍ ഒപ്പിട്ട കരാർപ്രകാരം ആണവ ഇന്ധനത്തിന്റെ 97 ശതമാനം ഉപേക്ഷിക്കാനും നഥാന്‍സിലെ സമ്പുഷ്ടീകരണം മന്ദഗതിയിലാക്കാനും നിർബന്ധിതരായി. ആണവായുധങ്ങള്‍ക്കു പകരം ആണവോർജം ഉത്പാദിപ്പിക്കുന്നതിന് ഉപയോഗപ്രദമായ ഒരു തലത്തിലേക്ക് സമ്പുഷ്ടീകരണത്തിന്റെ അളവ് പരിമിതപ്പെടുത്താനും ഇതോടെ ഇറാന് പ്രേരിതരായി. ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന സമയത്താണ് സുപ്രധാന കരാർ യാഥാര്‍ഥ്യമായത്.
ഈ കരാറിനുശേഷം ഇറാന് ആണവായുധ നിര്‍മാണം അവസാനിപ്പിച്ചതായി യുഎസ് വിശ്വസിച്ചില്ലെങ്കിലും നതാന്‍സിലെ ആണവ പദ്ധതികളുടെ ശക്തി കുറഞ്ഞുവെന്നായിരുന്നു അനുമാനം. 2015ലെ കരാറിനെ ദുരന്തമെന്നു വിശേഷിപ്പിച്ച് പിന്നീട് അധികാരത്തിൽ വന്ന ഡോണള്‍ഡ് ട്രംപ് 2018ല്‍ ഈ കരാറില്‍നിന്നു പിന്‍വാങ്ങി. തൊട്ടുപിന്നാലെ നതാന്‍സ് ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇറാന് ശക്തമാക്കി.