യുക്രെയ്നിൽ വീണ്ടും ദുരിതാശ്വാസ സഹായമെത്തിച്ച് വത്തിക്കാൻ
Sunday, June 15, 2025 1:48 AM IST
വത്തിക്കാന്‍ സിറ്റി: മൂന്നു വർഷമായി തുടരുന്ന യുദ്ധത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന യുക്രെയ്നിലെ സാധാരണക്കാരായ ജനതയെ വീണ്ടും ചേര്‍ത്തുപിടിച്ച് വത്തിക്കാന്‍.
മെത്തകൾ, ഭക്ഷണം, പലചരക്കു സാധനങ്ങൾ, കുട്ടികൾക്കുള്ള പോഷകാഹാരം, കളിപ്പാട്ടങ്ങൾ തുടങ്ങിയവയുമായി മാര്‍പാപ്പയുടെ ഉപവിപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന കർദിനാൾ കോൺറാഡ് ക്രജേവ്സ്കിയുടെ നേതൃത്വത്തില്‍ ട്രക്ക് വത്തിക്കാനിൽനിന്ന് യുക്രെയ്നിലെ ഖാർഖിവിൽ എത്തി.
ഫ്രാൻസിസ് മാർപാപ്പയുടെ കാലത്തും യുക്രെയ്നിലെ വിവിധ മേഖലകളിൽ വത്തിക്കാൻ സഹായങ്ങൾ എത്തിച്ചിരുന്നുവെന്നും ആ ദൗത്യം ഇപ്പോഴും തുടരുകയാണെന്നും കർദിനാൾ ക്രജേവ്സ്കി പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതമാതൃക പിന്തുടർന്ന് ലെയോ പതിനാലാമൻ മാർപാപ്പയും ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ ഊർജസ്വലതയോടെ തുടരുന്നുണ്ടെന്നും പീഡിതരായ യുക്രെയ്ൻ ജനതയെ അദ്ദേഹവും തന്റെ ഹൃദയത്തോടു ചേർത്തുപിടിക്കുകയാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
ഏതാനും ആഴ്ചകളായി തുടരുന്ന റഷ്യൻ ബോംബാക്രമണങ്ങളാൽ തകർന്ന യുക്രേനിയൻ നഗരമായ ഖാർഖിവിലെ ജനത കടുത്ത ദുരിതത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് വത്തിക്കാന്‍ സഹായം എത്തിക്കുന്നത്. റോമിലെ യുക്രേനിയൻ പള്ളിയായ സാന്താ സോഫിയ ബസിലിക്കയിൽനിന്നുമാണ് സഹായങ്ങൾ നിറച്ച ട്രക്ക് യുക്രെയ്നിലേക്കു യാത്ര തിരിച്ചത്. കർദിനാൾ ക്രാജേവ്സ്കിയും വാഹനത്തിൽ ഉണ്ടായിരുന്നു.
യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഗാസയിലേക്കും വത്തിക്കാൻ ദുരിതാശ്വാസസഹായം എത്തിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ചിരുന്ന പോപ് മൊബീൽ പ്രത്യേക ക്ലിനിക്കാക്കി രൂപാന്തരം ചെയ്ത് ഗാസയിലേക്ക് അയച്ചിരുന്നു.