ട്രംപ്വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
Monday, June 16, 2025 3:26 AM IST
ഫിലാഡെൽഫിയ: പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ തെരുവുകളും പാർക്കുകളും പ്രതിഷേധക്കാരെക്കൊണ്ടു നിറയുന്ന കാഴ്ചയാണ് ശനിയാഴ്ച യുഎസിൽ കണ്ടത്.
ജനാധിപത്യവും കുടിയേറ്റക്കാരുടെ അവകാശങ്ങളും സംരക്ഷിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം നഗരപ്രാന്തങ്ങളിലും ചെറുപട്ടണങ്ങളിലും അലയടിച്ചു. നൂറുകണക്കിനു പരിപാടികളിലായി പതിനായിര ത്തോളം പ്രതിഷേധക്കാർ പങ്കെടുത്തുവെന്ന് "നോ കിംഗ്സ് ' പ്രക്ഷോഭങ്ങളുടെ സംഘാടകർ പറഞ്ഞു.
സമാധാനം പാലിക്കണമെന്നും അക്രമം വച്ചുപൊറുപ്പിക്കില്ലെന്നും യുഎസ് ഗവർണർമാർ മുന്നറിയിപ്പു നല്കുകയും നാഷണൽ ഗാർഡുകളെ വിന്യസിക്കുകയും ചെയ്തിരുന്നു. ലോസ് ആഞ്ചലസിൽ പോലീസ് കണ്ണീർവാതകം ഉപയോഗിച്ചു. യുഎസ് ഇമിഗ്രേഷൻസ് ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് കെട്ടിടത്തിനു മുന്നിൽ തടിച്ചുകൂടിവയവരെ ഒഴിപ്പിക്കാൻ പോർട്ട്ലാ ൻഡിലും കണ്ണീർവാതക പ്രയോഗമുണ്ടായി.
സോൾട്ട് ലേക്ക് സിറ്റിയിലെ മാർച്ചിനിടയിൽ നടന്ന വെടിവയ്പിൽ ഒരാൾക്കു പരിക്കേറ്റ സംഭവം പോലീസ് അന്വേഷിച്ചു വരികയാണ്. മൂന്നു പേരെ ഇതിനൊടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ന്യൂയോർക്ക്, ഡെൻവർ, ഷിക്കാഗോ, ഓസ്റ്റിൻ, അറ്റ്ലാന്റ എന്നിവിടങ്ങളിലും വൻജനക്കൂട്ടം അണിനിരന്നു.
70,000 പേർ പങ്കെടുത്ത ചരിത്ര സംഭവമാണു സിയാറ്റിലിൽ നടന്നതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ പതാകകൾ തലകീഴായി വീശിയാണു ചിലർ പ്രതിഷേധം പ്രകടിപ്പിച്ചത്. മെക്സിക്കൻ പതാകകളും പ്രത്യക്ഷപ്പെട്ടു. വിർജീനിയയിൽ പ്രതിഷേധക്കാർക്കു നേരേ ട്രക്ക് ഓടിച്ചുകയറ്റിയ 21കാരനെതിരേ കേസെടുത്തെന്നു പോലീസ് അറിയിച്ചു.
പ്രഭുത്വം അനുവദിക്കില്ലെന്നും മിനി മുസോളിനിമാരെ നാടുകടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഫിലാഡെൽഫിയയിലെ പ്രതിഷേധം. സാന്പത്തിക നയങ്ങളുടെ പേരിൽ താൻ ട്രംപിന് വോട്ട് ചെയ്തയാളാണെന്നും ഇന്ന് ആ പ്രവൃത്തിയിൽ ലജ്ജിക്കുന്നുവെന്നും ട്രംപ് ഫാസിസത്തെ പുതിയ തലങ്ങളിലേക്കെത്തിച്ചുവെന്നും പീറ്റർ വറഡി(54) എന്ന പ്രതിഷേധക്കാരൻ പ്രതികരിച്ചു.
ലാറ്റിനോകളെ ആദ്യം ലക്ഷ്യം വയ്ക്കുമെന്നും പിന്നീട് സ്വവർഗാനുരാഗികളെയും കറുത്തവർഗക്കാരെയും തേടി അവരെത്തുമെന്നും വറഡി മുന്നറിയിപ്പ് നല്കി.
കുതിരപ്പുറത്തെത്തിയ പോലീസ് ജനക്കൂട്ടത്തെ ഫെഡറൽ ബിൽഡിംഗിന് മുന്നിൽ നിന്നു നീക്കാനായി ലാത്തി പ്രയോഗിച്ചത് നേരിയ സംഘർഷത്തിലേക്കു നയിച്ചു.