തീക്കളി തുടരുന്നു ; വിട്ടുവീഴ്ചയില്ലാതെ ഇസ്രയേലും ഇറാനും
Monday, June 16, 2025 3:26 AM IST
ദുബായ്: ഇസ്രയേൽ-ഇറാൻ സംഘർഷം കനക്കുന്നു. തുടർച്ചയായ മൂന്നാം ദിവസവും ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം നടത്തി. നൂറുകണക്കിനു പേർ കൊല്ലപ്പെട്ടു. ഇസ്രേലി പോർവിമാനങ്ങൾ ശനിയാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി ഇറാനിൽ 250 കേന്ദ്രങ്ങളാണ് ആക്രമിച്ചത്. ടെഹ്റാനിൽ മാത്രം 80 ഇടങ്ങളിൽ ആക്രമണമുണ്ടായി.
ഇറേനിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനങ്ങൾ, ആണവകേന്ദ്രങ്ങൾ, ഇന്ധന സംഭരണ ശാലകൾ, പ്രകൃതിവാതക ഖനന കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, ജനവാസകേന്ദ്രങ്ങൾ തുടങ്ങിയവയാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. ഇന്നലെ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെ ടെഹ്റാനിൽ സ്ഫോടകശബ്ദം കേട്ടിരുന്നു.
ആയുധ ഫാക്ടറികൾക്കു സമീപം താമസിക്കുന്ന ഇറാൻകാരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സമൂഹമാധ്യമത്തിലൂടെ മുന്നറിയിപ്പ് നല്കി. ഇസ്രേലി സേന കടുത്ത ആക്രമണത്തിനു തയാറെടുക്കുന്നുവെന്നതിന്റെ സൂചനയാണിത്.
ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം. മിസൈലുകൾ പതിച്ച് ഇസ്രയേലിൽ കെട്ടിടങ്ങൾ തകർന്നു. ഇസ്രയേലിലേക്ക് 270 മിസൈലുകളാണ് വെള്ളിയാഴ്ചയ്ക്കുശേഷം ഇറാൻ തൊടുത്തത്. മൂന്നു കുട്ടികളക്കം 14 പേർ മരിച്ചു. 390 പേർക്കു പരിക്കേറ്റു. ഇവരിൽ ഒന്പതു പേരുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്കുശേഷവും ഇറാന്റെ ആക്രമണമുണ്ടായി. ഇതിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
ഇസ്രേലി ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ആണവകരാറിൽ ഏർപ്പെട്ടാൽ മാത്രമേ ഇറാന് കൂടുതൽ നാശമുണ്ടാകാതിരിക്കുകയുള്ളൂ എന്നു പറഞ്ഞ ട്രംപ്, ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ അമേരിക്കയ്ക്കു പങ്കില്ലെന്ന് ആവർത്തിച്ചു.
സാധാരണക്കാരെയും കുട്ടികളെയും സ്ത്രീകളെയും ആക്രമിക്കുന്നതിന് ഇറാൻ വൻ വില നല്കേണ്ടിവരുമെന്ന് ഇന്നലെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നല്കി. ഇറാന്റെ മിസൈൽ ആക്രമണം നടന്ന ബാത് യാം നഗരത്തിൽ സന്ദർശനം നടത്തുകയായിരുന്നു നെതന്യാഹു. ഏഴു പേരാണ് ബാത് യാമിൽ കൊല്ലപ്പെട്ടത്.
ഇറാനു നേർക്കുള്ള ആക്രമണം അവസാനിപ്പിച്ചാൽ തങ്ങളുടെ പ്രതികരണവും അവസാനിക്കുമെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാനു നേർക്കുള്ള ആക്രമണത്തിൽ അമേരിക്കയും പങ്കാളിയാണെന്ന് അരാഗ്ചി ആരോപിച്ചു. ഇസ്രേലി ആക്രമണത്തിൽ ഇറാനിൽ 406 പേർ കൊല്ലപ്പെട്ടുവെന്നും 654 പേർക്കു പരിക്കേറ്റുവെന്നു മനുഷ്യാവകാശ സംഘടന അറിയിച്ചു. വാഷിംഗ്ടൺ ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ആണ് ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ടവരിൽ 197 പേർ സാധാരണക്കാരും 90 പേർ സൈനികരുമാണ്. 119 പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് സംഘടന പറയുന്നത്.
മുന്നറിയിപ്പുമായി ഇറാനിലെ ഇന്ത്യൻ എംബസി
ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലെ ഇന്ത്യക്കാർക്ക് ഇന്നലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ആരും പരിഭ്രാന്തരാകരുതെന്നും എംബസിയുടെ സമൂഹമാധ്യമ പോസ്റ്റുകൾ പിന്തുടരണമെന്നുമാണു നിർദേശം.
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും എംബസി ഇന്ത്യക്കാരെ അറിയിച്ചു. വ്യക്തികളുടെ വിവരങ്ങൾ പൂരിപ്പിക്കാനുള്ള ഗൂഗിൾ ഫോം എംബസിയുടെ എക്സ് അക്കൗണ്ടിൽ നൽകുകയും ചെയ്തിട്ടുണ്ട്. അടിയന്തരാവശ്യങ്ങൾക്കായി വിളിക്കാനുള്ള ഫോൺ നന്പറുകളും ടെലഗ്രാം അക്കൗണ്ടിന്റെ ലിങ്കും നൽകിയിട്ടുണ്ട്.
ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് വ്യക്തമാക്കിയ എംബസി വൃത്തങ്ങൾ, ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഇന്ത്യക്കാർക്കു നിർദേശം നല്കി.