ഇറാനിൽനിന്ന് പ്രതീക്ഷിച്ച തിരിച്ചടി ഉണ്ടായില്ല: ഇസ്രയേൽ
Monday, June 16, 2025 3:26 AM IST
ടെൽ അവീവ്: ഇറാനിൽനിന്നു പ്രതീക്ഷിച്ചത്രയും വലിയ തിരിച്ചടി ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഇസ്രേലി സേന ഇന്നലെ അറിയിച്ചത്. ഇറേനിയൻ ആക്രമണങ്ങളിൽ വലിയ തോതിൽ മരണങ്ങളും നാശവും ഉണ്ടാകുമെന്നാണ് ഇസ്രയേൽ കണക്കുകൂട്ടിയിരുന്നത്. എന്നാൽ, ഇതുവരെ 13 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്കു പരിക്കേൽക്കുകയും മാത്രമാണുണ്ടായത്. പരിക്കേറ്റവരിൽ ഭൂരിഭാഗത്തിന്റെയും നില ഗുരുതരമല്ല. ഇതിനിടെ, ഇറാനുമായുള്ള സംഘർഷം ആഴ്ചകൾ നീളുമെന്ന് ഇസ്രേലി, അമേരിക്കൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
70 മിസൈലുകൾ
ശനിയാഴ്ച രാത്രി 70 മിസൈലുകളാണ് ഇറാൻ ഇസ്രയേലിനു നേർക്കു തൊടുത്തത്. ഇതിനൊപ്പം ഡ്രോണുകളും ഇറാൻ അയച്ചു. അർധരാത്രി മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു ആക്രമണം. ഇസ്രയേലിന്റെ വടക്ക്, മധ്യ ഭാഗങ്ങളാണ് ഇറാൻ ലക്ഷ്യമിട്ടത്. വടക്കൻ ഇസ്രയേലിൽ അറബ് വംശജർ പാർക്കുന്ന ടാമ്രയിൽ ഒരു മിസൈൽ പതിച്ച് ഒരു കുടുംബത്തിലെ നാലു വനിതകൾ കൊല്ലപ്പെട്ടു.
മധ്യ ഇസ്രയേലിൽ ബാത് യാമിലെ പാർപ്പിട സമുച്ചയത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും ഇരുനൂറു പേർക്കു പരിക്കേൽക്കുകയും ചെയ്തു. മധ്യ ഇസ്രയേലിലെ റെഹോവോത്തിലുണ്ടായ ആക്രമണത്തിൽ 40 പേർക്കും പരിക്കേറ്റു. റെഹൊവോത്തിലെ വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്ന ഗവേഷണ യൂണിവേഴ്സിറ്റിയിലെ പല കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. ശനിയാഴ്ച രാത്രിയിലെ ആക്രമണത്തിൽ മൊത്തം 11 പേർ കൊല്ലപ്പെടുകയും 240 പേർക്കു പരിക്കേൽക്കുകയുമാണുണ്ടായത്.
ഹൈഫ റിഫൈനറിയിൽ നാശം
വടക്കൻ ഇസ്രയേലിലെ തുറമുഖ നഗരമായ ഹൈഫയിലുണ്ടായ ആക്രമണത്തിൽ ബസാൻ എണ്ണശുദ്ധീകരണ ശാലയ്ക്കു കേടുപാടുണ്ടായി. പൈപ്പ് ലൈനുകൾ തകർന്നെന്നാണു റിപ്പോർട്ട്. ആൾനാശം ഉണ്ടായില്ല. ആക്രമണം നേരിട്ടെങ്കിലും എണ്ണശുദ്ധീകരണ പ്രവർത്തനങ്ങൾ തുടരുന്നതായി ബസാൻ കന്പനി അറിയിച്ചു. എന്നാൽ സ്ഥാപനത്തിലെ മറ്റു ചില സംവിധാനങ്ങൾ നിലച്ചു. പൂർണതോതിൽ പ്രവർത്തനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും കന്പനി പറഞ്ഞു.
ഇറാനിൽ ആക്രമണം തുടർന്ന് ഇസ്രയേൽ
ഇസ്രേലി പോർവിമാനങ്ങൾ ശനിയാഴ്ച രാത്രി ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിലും മറ്റിടങ്ങളിലും ആക്രമണം തുടർന്നു. 170 കേന്ദ്രങ്ങളാണ് ആക്രമിച്ചത്. ടെഹ്റാനിൽ മാത്രം 80 കേന്ദ്രങ്ങൾ ആക്രമിച്ചു. ഇറേനിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനങ്ങൾ, ആണവ കേന്ദ്രങ്ങൾ, ഇന്ധന സംഭരണ ശാലകൾ, പ്രകൃതിവാതക ഖനന കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയവയാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. ഇന്ധന സംഭരണശാലകളിലെ ആക്രമണം വൻ തീപിടിത്തത്തിനിടയാക്കി.
ഇസ്രയേലിനെ ആക്രമിക്കാൻ ഉപയോഗിച്ച ബാലിസ്റ്റിക് മിസൈലുകൾ പുറപ്പെട്ട വിക്ഷേപണികൾ തകർത്തുവെന്നാണ് അറിയിപ്പ്. ഇസ്ഫഹാൻ പ്രദേശത്ത് ഇറേനിയൻ പ്രതിരോധ മന്ത്രാലയവുമായി ബന്ധമുള്ള സ്ഥാപനങ്ങൾ, ഷിറാസ് നഗരത്തിലെ ഇലക്ട്രോണിക് ഫാക്ടറി മുതലായവും ഇസ്രേലി ആക്രമണത്തിനിരയായി.