ഇറാൻ തൊടുത്തത് 350 മിസൈലുകൾ
Tuesday, June 17, 2025 2:24 AM IST
ടെൽ അവീവ്: മൂന്നു ദിവസങ്ങളിലായി 350 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തതെന്ന് ഇസ്രയേൽ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ടെൽ അവീവ്, ഹൈഫ നഗരങ്ങളാണ് ഇറാൻ പ്രധാനമായും ലക്ഷ്യമിട്ടത്.
അയൺ ഡോം അടക്കമുള്ള വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഭൂരിഭാഗം മിസൈലുകളെയും നിർവീര്യമാക്കാൻ ഇസ്രയേലിനു കഴിഞ്ഞു.
ഡെവിഡ് സ്ലിംഗ്, ആരോ എന്നീ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ കൂടി ഇസ്രയേലിനുണ്ട്. ഹ്രസ്വദൂര മിസൈലുകൾളും റോക്കറ്റുകളും ഫലപ്രദമായി വെടിവച്ചിടാൻ അയൺ ഡോമിനു കഴിയും. മധ്യദൂര മിസൈലുകളെ വീഴ്ത്താനുള്ളതാണ് ഡേവിഡ് സ്ലിംഗ്. ആരോ സംവിധാനം ദീർഘ ദൂര മിസൈലുകൾക്കു വേണ്ടിയുള്ളതും.
പഴുതടച്ച സുരക്ഷ ഉറപ്പാക്കാൻ ഈ സംവിധാനങ്ങൾക്കു കഴിയുമെന്ന് ഇസ്രയേൽ അവകാശപ്പെടുന്നില്ല. ശത്രു കൂട്ടമായി മിസൈലുകൾ അയയ്ക്കുന്പോൾ 5-10 ശതമാനം മിസൈലുകൾ വ്യോമപ്രതിരോധം ഭേദിക്കാം. ജനവാസമില്ലാത്ത തുറന്ന പ്രദേശങ്ങളിൽ പതിക്കുമെന്ന് ഉറപ്പാക്കുന്ന മിസൈലുകൾ മനപ്പൂർവം വെടിവച്ചിടാതിരിക്കുന്നതും ഇസ്രേലി രീതിയാണ്.
അതേസമയം, ഇറാന്റെ മിസൈൽ ആവനാഴി പ്രതീക്ഷിച്ചതിലും സന്പന്നമെന്നാണ് ഇസ്രേലി പ്രതിരോധ വിദഗ്ധരുടെ ഇപ്പോഴത്തെ വിലയിരുത്തൽ. ഇറാന്റെ പക്കൽ ഇപ്പോഴും ആയിരക്കണക്കിനു ബാലിസ്റ്റിക് മിസൈലുകൾ ഉണ്ടെന്നാണ് ഇസ്രേലി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബി ഇന്നലെ ഒരു മാധ്യമത്തോടു പറഞ്ഞത്.
1500 മുതൽ 2000 വരെ മിസൈലുകൾ ഇറാനുണ്ടെന്നായിരുന്നു ഇസ്രയേലിന്റെ മുൻ നിഗമനം.