മുന്നറിയിപ്പിനു പിന്നാലെ ടെഹ്റാനിൽ അതിരൂക്ഷ ആക്രമണം
Tuesday, June 17, 2025 2:33 AM IST
ദുബായ്: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ അതിരൂക്ഷ ആക്രമണം നടത്തി ഇസ്രയേൽ. ഇറാന്റെ ദേശീയ ടെലിവിഷൻ ആസ്ഥാനത്തടക്കം ഇസ്രേലി മിസൈലുകൾ പതിച്ചു. ടെഹ്റാനിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയായിരുന്നു ആക്രമണം.
ടെഹ്റാനിൽ നിരവധി സ്ഫോടനങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്. ഇസ്രയേലും ഇറാനും ആക്രമണം കടുപ്പിച്ചതോടെ പശ്ചിമേഷ്യാ സംഘർഷം വ്യാപിച്ചേക്കുമെന്ന ഭീതിയിലാണ് ലോകം.
ടെഹ്റാന്റെ ആകാശം ഇസ്രേലി വ്യോമസേനയുടെ നിയന്ത്രണത്തിലാണെന്നു നെതന്യാഹു അവകാശപ്പെട്ടു. അതേസമയം, ഇറാൻ തലസ്ഥാനത്തെ സാധാരണ ജനങ്ങൾ തങ്ങളുടെ ലക്ഷ്യമല്ലെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് ഇന്നലെ വ്യക്തമാക്കി.
സംഘർഷം അഞ്ചാം ദിവസത്തിലേക്കു കടക്കുമ്പോൾ ആണവ നിർവ്യാപന ഉടന്പടി (എൻപിടി)യിൽനിന്നു പിന്മാറുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി. അതേസമയം, ടെൽ അവീവിനെയും ഹൈഫയെയും ലക്ഷ്യമിട്ട് ഇറേനിയൻ മിസൈലുകൾ നാശം വിതച്ചു. നിരവധി വീടുകൾ ആക്രമണത്തിൽ തകർന്നു.
മധ്യ ഇസ്രയേലിലെ നാലു നഗരങ്ങളിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടതായി ഇസ്രേലി വൃത്തങ്ങൾ അറിയിച്ചു. 87പേർക്കു പരിക്കേറ്റു. എഴുപതിനടുത്ത് പ്രായമുള്ള രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണു മരിച്ചത്.
ഇറേനിയൻ മിസൈലുകൾ മധ്യ ഇസ്രേലി നഗരമായ പെതാ തിക്വയിലെ ഒരു ഫ്ളാറ്റ് സമുച്ചയത്തിന് കനത്ത നാശം വരുത്തി. 30 പേർക്കു പരിക്കേറ്റ ഹൈഫ നഗരത്തിൽ നാശനഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്. കുറഞ്ഞത്100 മിസൈലുകൾ ഇസ്രയേലിലേക്കു തൊടുത്തെന്നാണ് ഇറേനിയൻ ടിവിയുടെ അവകാശവാദം. ഇറാന്റെ ഒടുവിലത്തെ ആക്രമണത്തിൽ ഇസ്രേലി പ്രതിരോധസംവിധാനം താറുമാറായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ഞായറാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റവലൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് മേധാവി മുഹമ്മദ് കസേമി കൊല്ലപ്പെട്ടിരുന്നു. മറ്റ് രണ്ട് ഉയർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇറേനിയൻ വാർത്താ ഏജൻസിയായ ഇർന അറിയിച്ചു. ഇറാന്റെ സർഫസ്-ടു- സർഫസ് മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രേലി സൈനിക വക്താക്കളും പറഞ്ഞു.
ഇറേനിയൻ നഗരങ്ങളെ ഇസ്രയേൽ ആക്രമിച്ചുകൊണ്ടിരിക്കുന്പോൾ അമേരിക്കയുമായി ചർച്ച നടത്തില്ലെന്ന് ഇറാൻ ഒമാനെയും ഖത്തറിനെയും അറിയിച്ചു. വെടിനിർത്തലിനുള്ള മധ്യസ്ഥതയ്ക്ക് അമേരിക്കയെ പ്രേരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒമാനെയും ഖത്തറിനെയും സമീപിച്ചെന്ന റിപ്പോർട്ടുകൾ ഇറേനിയൻ നയതന്ത്രവക്താവ് നിഷേധിച്ചു. ഇറാനും അമേരിക്കയും തമ്മിൽ നടത്താനിരുന്ന ആറാംവട്ട ആണവനിർവ്യാപന ചർച്ചകൾ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് റദ്ദാക്കിയിരുന്നു.
1968ലെ എൻപിടി കരാറിൽനിന്ന് രാജ്യത്തെ പിൻവലിക്കുന്ന ബിൽ ഇറേനിയൻ പാർലമെന്റായ മജ്ലിസ് തയാറാക്കുകയാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് ഇന്നലെ പ്രഖ്യാപിച്ചു.
ആണവായുധങ്ങൾ ഉപേക്ഷിക്കാനും രാജ്യാന്തരപരിശോധനകൾക്ക് വിധേയമാക്കാനും ഈ കരാറിന് ബാധ്യതയുണ്ട്. കൂട്ടനശീകരണ ആയുധങ്ങൾ വികസിപ്പിക്കുന്നതിനെ ടെഹ്റാൻ ഇപ്പോഴും എതിർക്കുന്നുണ്ടെന്നും ബഗായ് കൂട്ടിച്ചേർത്തു.
ഇറാന്റെ ദേശീയ ടിവി ആസ്ഥാനം തകർത്തു
ടെഹ്റാൻ: തത്സമയ സംപ്രേഷണം നടക്കുന്നതിനിടെ ഇറാ ന്റെ ദേശീയ ടെലിവിഷൻ ആസ്ഥാനത്ത് ഇസ്രയേൽ ആക്രമണം. നിരവധി ജീവനക്കാർ കൊല്ലപ്പെട്ടതായി ചാനൽ അധികൃതർ അറിയിച്ചു.
ആക്രമണത്തെത്തുടർന്ന് ടിവി തത്സമയ സംപ്രേഷണം തത്കാലികമായ നിർത്തിയെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. സ്ഫോടനം ഉണ്ടായ ഉടനെ അവതാരക സഹർ ഇമാമി കാമറയ്ക്കു മുന്നിൽനിന്ന് ഓടിമാറുന്നത് തൽസമയ സംപ്രേഷണത്തിനിടെ കാണാമായിരുന്നു.
ആക്രമണത്തിന് ഒരു മണിക്കൂർമുന്പ് ടെലിവിഷൻ ആസ്ഥാനമുള്ള പ്രദേശത്തെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ മുന്നറിയിപ്പു നല്‍കിയിരുന്നു. സംപ്രേഷണം നടന്നുകൊണ്ടിരുന്ന സ്റ്റുഡിയോ കത്തിയെരിയുന്നതിന്റെ ദൃശ്യങ്ങളും സംപ്രേഷണം ചെയ്യപ്പെട്ടു.
സ്റ്റുഡിയോ മണ്ണും പൊടിയുംകൊണ്ടു മൂടിയതായി ഒരു ടെലിവിഷൻ റിപ്പോർട്ടർ പറഞ്ഞു. പിന്നീട് മുൻകൂട്ടി റിക്കാർഡ് ചെയ്ത പരിപാടികളുമായി ടെലിവിഷൻ (ഐആർഐബി) സംപ്രേഷണം പുനരാരംഭിച്ചു. സ്റ്റുഡിയോ ഇല്ലെങ്കിലും സംപ്രേഷണം തുടരുമെന്ന് ഐആർഐബി അധികൃതർ അറിയിച്ചു.
ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരേയുള്ള ആക്രമണമാണെന്ന് ടെലിവിഷൻ അവതാരക സഹർ ഇമാമിയും പറഞ്ഞു. സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനാലാണ് ടെലിവിഷൻ ചാനൽ കേന്ദ്രം ആക്രമിച്ചത് എന്നാണ് ഇസ്രയേലിന്റെ വിശദീകരണം. എന്നാൽ ഇത് യുദ്ധക്കുറ്റമാണെന്നാണ് ഇറാൻ പ്രതികരിച്ചത്.
ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു
ന്യൂഡല്‍ഹി: ഇറാനില്‍നിന്ന് വിദ്യാർഥികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങിയതായി വിദേശകാര്യമന്ത്രാലയം. ഏതാനും ഇന്ത്യൻ വിദ്യാര്‍ഥികളെ ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിൽ സുരക്ഷിത മേഖലയിലേക്കു മാറ്റി.
ഇന്ത്യന്‍ സമൂഹവുമായി എംബസി ഉദ്യോഗസ്ഥര്‍ നിരന്തര സമ്പര്‍ക്കത്തിലാണ്. അര്‍മീനിയ വഴി ഇന്ത്യക്കാരെ പുറത്തെത്തിക്കുന്നതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അര്‍മീനിയന്‍ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു.