ആക്രമണം തുടർന്ന് ഇറാനും ഇസ്രയേലും
Tuesday, June 17, 2025 2:24 AM IST
ടെഹ്റാൻ/ടെൽ അവീവ്: ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് അയവില്ല. ഞായറാഴ്ച രാത്രി ഇസ്രേലി പോർവിമാനങ്ങൾ ഇറാനിൽ ബോംബ് വർഷം തുടർന്നു. ഇസ്രയേലിൽ ഇറേനിയൻ മിസൈലുകളും പതിച്ചു.
ഇസ്രയേലിൽ 24ഉം ഇറാനിൽ 220ഉം മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറേനിയൻ സേന ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിനെരേ ഇസ്രേലി സേന മുന്നറിയിപ്പു നല്കി. ഇസ്രേലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ജനങ്ങൾ ഒരുമിച്ചു നില്ക്കണമെന്ന് ഇറേനിയൻ നേതൃത്വം ആഹ്വാനം ചെയ്തു.
ടെൽ അവീവിലും ഹൈഫയിലും മിസൈൽ പതിച്ചു
ഇറേനിയൻ സേന ഞായറാഴ്ച രാത്രിയും ഇസ്രയേലിനു നേർക്ക് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വർഷിച്ചു. വാണിജ്യകേന്ദ്രമായ ടെൽ അവീവിലും തുറമുഖ നഗരമായ ഹൈഫയിലും സ്ഫോടന ശബ്ദങ്ങൾകേട്ടു. ഇസ്രേലി ജനതയ്ക്ക് ഒരു രാത്രി കൂടി ബങ്കറുകളിൽ കഴിച്ചുകൂട്ടേണ്ടിവന്നു.
ഞായറാഴ്ച രാത്രിയിലെ ആക്രമണത്തിൽ എട്ട് ഇസ്രേലികളാണ് കൊല്ലപ്പെട്ടത്. ഹൈഫയിൽ മൂന്ന്, സെൻട്രൽ ഇസ്രയേലിലെ പെതാ തിക്പാ നഗരത്തിൽ നാല്, ബെനേ ബറാക്ക് നഗരത്തിൽ ഒന്ന് എന്നിങ്ങനെയാണ് മരണം. 287 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ടെൽ അവീവിൽ രണ്ട് മിസൈലുകൾ പതിച്ച് ഒട്ടേറെ കെട്ടിടങ്ങൾ നശിച്ചു.
അമേരിക്കൻ എംബസിയിൽ ചെറിയ നാശം
ഇറേനിയൻ മിസൈൽ ആക്രമണത്തിൽ അമേരിക്കൻ എംബസിയുടെ ടെൽ അവീവ് ബ്രാഞ്ചിൽ ചെറിയ കേടുപാടുണ്ടായതായി അംബാസഡർ മൈക് ഹക്കബീ അറിയിച്ചു. ജീവനക്കാർക്കു പരിക്കില്ല. ജറുസലെമിലെ എംബസി അടക്കം ഇസ്രയേലിലെ അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങൾ അടച്ചിടുന്നത് തുടരുമെന്ന് അംബാസഡറുടെ അറിയിപ്പിൽ പറയുന്നു.
ഇറേനിയൻ ഇന്റലിജൻസ് മേധാവിയെ വധിച്ചു
ഇറേനിയൻ വിപ്ലവാഗർഡിന്റെ ഇന്റലിജൻസ് വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസേമിയെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. ടെഹ്റാനിലെ കെട്ടിടത്തിൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ യോഗം ചേരവേ ഇസ്രേലി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തുകയായിരുന്നു.
ഇന്റലിജൻസ് വിഭാഗത്തിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഇന്റലിജൻസ് വിഭാഗത്തിന്റെ ഡെപ്യൂട്ടി തലവൻ ഹസൻ മൊഹാഗിഗ്, കുദ്സ് ഫോഴ്സിന്റെ ഇന്റലിജൻസ് വിഭാഗം മേധാവി, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി എന്നിവരാണിവർ. ഇവരുടെ മരണം ഇറാനും സ്ഥിരീകരിച്ചു.
വിപ്ലവഗാർഡിന്റെ വിദേശ ഓപ്പറേഷനുകൾ നയിക്കുന്ന കുദ്സ് ഫോഴ്സിന്റെ ടെഹ്റാനിലെ ഹെഡ്ക്വാർട്ടേഴ്സും ഇസ്രേലി ആക്രമണത്തിനിരയായി. വടക്കൻ ഇറാനിലെ മലനിരകൾക്കു കീഴെ സ്ഥിതി ചെയ്യുന്ന ഫോർഡോ ആണവ പ്ലാന്റിനു നേർക്കും ആക്രമണമുണ്ടായി.
യുറേനിയം സന്പുഷ്ടീകരിക്കുന്ന ഫോർഡോ പ്ലാന്റിന് ഇറാന്റെ ആണവപദ്ധതികളിൽ സുപ്രധാന പങ്കുണ്ട്. പടിഞ്ഞാറൻ ഇറാനിലെ കെർമാൻഷാ നഗരത്തിലും ഇസ്രേലി ബോംബുകൾ പതിച്ചു. കെർമാൻഷായിലെ ആരാശുപത്രി ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു.
ആക്രമണം തുടരും: വിപ്ലവഗാർഡ്
ഇസ്രയേലിനെതിരേ വിനാശകരമായ ആക്രമണം തുടരുമെന്ന് ഇറാനിലെ വിപ്ലവഗാർഡുകൾ ആവർത്തിച്ചു. ഇസ്രയേലിന്റെ നാശം പൂർണമാകുന്നതുവരെ നിർണായക കേന്ദ്രങ്ങളിൽ ആക്രമണം തുടരുമെന്നാണ് വിപ്ലവഗാർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.