പാക് സൈനിക മേധാവിക്കു വിരുന്നൊരുക്കി ട്രംപ്
Thursday, June 19, 2025 3:17 AM IST
വാഷിംഗ്ടൺ: പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ സയ്യീദ് അസീം മുനീറിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉച്ചവിരുന്നൊരുക്കി.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കാനഡയിൽ നടക്കുന്ന ജി7 ഉച്ചകോടി വെട്ടിച്ചുരുക്കി ചൊവ്വാഴ്ച രാവിലെയാണ് ട്രംപ് വാഷിംഗ്ടണിൽ തിരിച്ചെത്തിയത്. മുനീറിനു ലഭിച്ച സുപ്രധാന നയതന്ത്ര വിജയമായാണ് പാക്കിസ്ഥാനിലെ ഡോൺ പത്രം ഇക്കാര്യം അവതരിപ്പിച്ചത്.
പ്രാദേശിക മേധാവിത്തം അടിച്ചേൽപ്പിക്കുന്നതിനു പകരം പരിഷ്കൃത രാജ്യത്തെപ്പോലെ പാക്കിസ്ഥാനുമായി ചർച്ചയ്ക്കു വരണമെന്ന് യുഎസിലേക്കുള്ള യാത്രാവേളയിൽ മുനീർ ആവശ്യപ്പെട്ടിരുന്നു.
പാക്കിസ്ഥാൻ-അമേരിക്കൻ വംശജരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് പാക്കിസ്ഥാനല്ലെന്നും മുനീർ അവകാശപ്പെട്ടു. ഇസ്രയേലുമായുള്ള സംഘർഷത്തിൽ പാക്കിസ്ഥാന്റെ പിന്തുണ ഇറാനാണെന്നു വ്യക്തമാക്കിയ അദ്ദേഹം, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ യുഎസ് നടത്തുന്ന നീക്കങ്ങളെ ശ്ലാഘിച്ചു.
അതേസമയം, പാക്കിസ്ഥാനിൽ ശാശ്വതമായ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയർത്തി ഇമ്രാൻ ഖാനെ അനുകൂലിക്കുന്നവർ മുനീർ താമസിക്കുന്ന ഹോട്ടലിന് വെളിയിലും വാഷിംഗ്ടണിലെ പാക് എംബസിക്ക് സമീപവും പ്രതിഷേധിച്ചു.
യുഎസുമായുള്ള സൈനികബന്ധം ശക്തിപ്പെടുത്തുകയാണ് അഞ്ചു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.