ഇത് ഇസ്രയേലിന്റെ നിലനില്പിനായുള്ള യുദ്ധം
Wednesday, June 18, 2025 2:01 AM IST
ടെൽ അവീവിൽനിന്ന് അരിയേൽ സീയോൻ
ഗാസയിൽനിന്നുള്ള ഇസ്ലാമിക ഭീകര പ്രസ്ഥാനമായ ഹമാസ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിനെ ആക്രമിച്ചു. അതിനീചവും നിഷ്ഠുരവുമായിരുന്നു അവരുടെ യുദ്ധതന്ത്രങ്ങൾ.
അനേകരെ ബന്ധികളാക്കി കൊണ്ടുപോയതിനുപുറമെ അവർ ആയിരക്കണക്കിനു നിരപരാധികളായ മനുഷ്യരെ കൊന്നുതള്ളി, സ്ത്രീകളെ ബലാത്സംഗം ചെയ്തു, കുട്ടികളെയും ശിശുക്കളെയുംപോലും ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തു. ഇപ്പോഴും അന്പതിലേറെ ബന്ദികൾ ഹമാസിന്റെ തുരങ്കങ്ങളിലുണ്ട്.
ഒക്ടോബർ എട്ടിനുതന്നെ ലബനനിൽ ൽ ഹിസ്ബുള്ള ഭീകരരും യമനിലെ ഹൂതി ഭീകരരും ഇസ്രയേലിനെതിരേ തിരിഞ്ഞു. ഈ മൂന്നു വിഭാഗം ഭീകരവാദികൾക്കും പിന്തുണയും ആയുധങ്ങളും നൽകുന്നത് ഇറാനാണ്. ഇസ്രയേലിനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാൻ പ്രതിജ്ഞാബദ്ധരാണെന്നു തുറന്നുപറയുന്ന ഇറാൻ ഭരണകൂടം അണുബോംബ് നിർമാണത്തിനുള്ള ഒരുക്കത്തിലാണെന്ന് എല്ലാവർക്കുമറിയാം.
ആണവായുധപരീക്ഷണങ്ങളിൽനിന്നു പിന്തിരിയാൻ അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇറാൻ അതു തള്ളിക്കളയുകയായിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ അവർ അണ്വായുധം നിർമിക്കുകതന്നെ ചെയ്യുമായിരുന്നു.
അത് ഇസ്രായേലിന് ഭീഷണിയാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. കാരണം ഇസ്രയേലിന് ലോകത്തിൽ നിലനിൽക്കാൻ അവകാശമില്ലെന്നാണ് ഇറാന്റെ വാദം. ഇസ്രയേലിനെ നശിപ്പിക്കാൻ കച്ചകെട്ടിയിരിക്കുന്ന ഇറാൻ ഇസ്രയേലിനു ഭീഷണിയാണ്.
അണ്വായുധ നിർവ്യാപന കരാറിൽ ഒപ്പിട്ടിരിക്കുന്ന ഒരു രാജ്യമാണ് ഇറാൻ. എന്നാൽ, അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (ഐഎഇഎ) വ്യവസ്ഥകളൊന്നും പാലിക്കാൻ ഏതാനും വർഷങ്ങളായി ഇറാൻ തയാറാകുന്നില്ല. ഈ ഏജൻസിയുടെ പരിശോധനകൾക്ക് തങ്ങളുടെ ആണവോർജ സംവിധാനങ്ങൾ തുറന്നുകൊടുക്കാനും ഇറാൻ സന്നദ്ധമല്ല.
അണ്വായുധം നിർമിക്കുന്നതിനുള്ള യുറേനിയം സന്പുഷ്ടീകരണം ഇറാൻ ദ്രുതഗതിയിൽ നടത്തിവരികയുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണുതാനും. ഏജൻസിയുടെ സമ്മേളനത്തിൽ മൂന്നേ മൂന്നു രാജ്യങ്ങൾ മാത്രമാണ് ഇറാന്റെ പ്രവൃത്തിയെ കുറ്റപ്പെടുത്തുന്ന പ്രമേയത്തെ എതിർത്തത് (റഷ്യയും ചൈനയും ബുർക്കിന ഫാസോയും).
ലോകരാജ്യങ്ങളുടെ ദൃഷ്ടിയിൽ ഇറാൻ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണ് എന്നു ബോധ്യപ്പെട്ടിരിക്കുന്നു എന്നു സാരം.
ഇറാന്റെ അണ്വായുധ പരിശ്രമങ്ങൾ അവസാനിപ്പിക്കേണ്ടത് ഇസ്രയേലിന്റെ ജീവന്മരണ പ്രശ്നമാണ്. അതിനുള്ള സമയം ആഗതമായി എന്ന് ഇസ്രയേൽ കരുതി. അതാണ് കഴിഞ്ഞയാഴ്ച ആരംഭിച്ച ആക്രമണത്തിലൂടെ ഇസ്രയേൽ വ്യക്തമാക്കിയത്. പരമാവധി കുറച്ച് ആൾനാശം മാത്രമേ ഉണ്ടാകാവൂ എന്ന് ഇസ്രയേലിനു താത്പര്യമുണ്ടെങ്കിലും ഒരു യുദ്ധത്തിൽ അതെപ്പോഴും സാധ്യമായി എന്നു വരില്ല.
എന്നാൽ, ഇറാന്റെ ആക്രമണങ്ങൾ ഇസ്രായേലിലെ സാധാരണക്കാരുടെ നേരെയായിരുന്നു എന്നതാണ് വാസ്തവം. ഇറാന്റെ അണ്വായുധമോഹങ്ങൾ വിജയിച്ചാൽ അത് ഇസ്രയേലിന്റെ അസ്തിത്വംതന്നെ ഇല്ലാതാക്കും എന്ന കാര്യത്തിൽ ആർക്കും സംശയമില്ല.
അതിനാൽതന്നെ ഇറാനെ ആക്രമിച്ചതിൽ ഇസ്രായേലിൽ പൊതുജനാഭിപ്രായം നേതാന്യാഹുവിന് അനുകൂലമാണ്. ഇറാനെ തുടച്ചുനീക്കുക ഇസ്രയേലിന്റെ ലക്ഷ്യമല്ല; പക്ഷെ സമാധാനപ്രിയരായ ഇസ്രയേൽ ജനതയ്ക്ക് ലോകത്തിൽ ജീവിക്കാനുള്ള അവകാശമുണ്ട്.
സൈനികലക്ഷ്യങ്ങളോടുകൂടിയല്ല തങ്ങൾ ആണവപദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന ഇറാന്റെ വാദം വിശ്വാസയോഗ്യമല്ല. ആണവോർജ ഏജൻസിയുടെ വ്യവസ്ഥകൾ പാലിക്കാത്തതും ഇസ്രയേലിനെ അവസാനിപ്പിക്കുമെന്ന ഭീഷണിയും അതാണു തെളിയിക്കുന്നത്. 15 ദിവസംകൊണ്ട് അവർക്ക് ആണവായുധം ഉണ്ടാക്കാൻ കഴിയുമെന്നുള്ള രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനങ്ങൾ തള്ളിക്കളയാവുന്നതല്ല.
അറബ് വംശജനും ഇസ്രയേൽ പൗരനുമായ അഹമ്മദ് മൻസൂർ എന്ന പശ്ചിമേഷ്യാ വിദഗ്ധൻ പറയുന്നതു ശ്രദ്ധേയമാണ്: ഇറാനിലേത് ഒരു ഭീകര ഭരണകൂടമാണ്. സ്വന്തം ജനതയെ ദാരിദ്ര്യത്തിൽ നിലനിർത്തി വൻതുകകൾ ഭീകര പ്രസ്ഥാനങ്ങൾക്കു നൽകുന്ന ഒരു ഭരണകൂടം. ലക്ഷണക്കിനു സിറിയക്കാരെ കൊന്നൊടുക്കിയ ഈ ഭരണകൂടം തങ്ങളുടെ അണ്വായുധമോഹങ്ങൾ പിന്തുടരുകയാണ്.
ഇറാനെ തടയേണ്ടത് ലോകസമാധാനത്തിനുതന്നെ അത്യാവശ്യമാണ്. ഇക്കാര്യം അറിയാവുന്നതിനാലാണ് ഗൾഫ് പ്രദേശത്തെ ഇസ്ലാമിക രാജ്യങ്ങൾപോലും ഇറാനെ പരസ്യമായി പിന്തുണയ്ക്കാൻ തയാറാകാത്തത്.