അഞ്ച് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍ നിരോധിച്ച് ഹൈക്കോടതി
Wednesday, June 18, 2025 2:01 AM IST
കൊച്ചി: സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആഘോഷ പരിപാടികളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഹൈക്കോടതി നിരോധിച്ചു.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുമുതൽ നിരോധനം പ്രാബല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്കും കോടതി സര്‍ക്കാരിനു നിര്‍ദേശം നല്കി.
ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ്, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
വിവാഹം അടക്കമുള്ള ചടങ്ങുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, സര്‍ക്കാര്‍ പരിപാടികള്‍ എന്നിവയില്‍ അഞ്ച് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍, പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റുകള്‍, കപ്പ്, സ്പൂണ്‍, കത്തി മുതലായവ ഉപയോഗിക്കുന്നതും ഡിവിഷന് ബെഞ്ച് നിരോധിച്ചു.
നിര്‍ദേശങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പോലീസ് എന്നിവര്‍ മുഖേന കര്‍ശനമായി നടപ്പാക്കണം. ചീഫ് സെക്രട്ടറി, തദ്ദേശഭരണ സ്പെഷല്‍ സെക്രട്ടറി എന്നിവര്‍ക്കാണ് നടപടികളുടെ ഏകോപന ചുമതല.
മലയോര വിനോദസഞ്ചാര മേഖലകളില്‍ പ്ലാസ്റ്റിക് വ്യാപനം തടയാനാകാത്ത വിധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുമായി മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരികള്‍ പ്രവേശിക്കുന്നതു തടയണം.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് മതിയായ ബോധവത്കരണവും ദൃശ്യ, അച്ചടി മാധ്യമങ്ങളുടെ കാമ്പയിനും ഉണ്ടാകണം. പ്ലാസ്റ്റിക് ഉത്പന്ന നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.