കാട്ടാന ആക്രമണം: ആശുപത്രിയിലെത്തുംവരെ സീതയ്ക്ക് ഹൃദയമിടിപ്പുണ്ടായിരുന്നെന്ന് ഭർത്താവ്
Tuesday, June 17, 2025 2:34 AM IST
പീരുമേട്: പീരുമേട് തോട്ടാപ്പുര സ്വദേശി സീത (54)കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലെന്ന് ആവർത്തിച്ച് ഭർത്താവ് ബിനു. തോട്ടാപ്പുരയിലെ വീട്ടിൽ ദീപികയോടു സംസാരിക്കുകയായിരുന്നു ബിനുവും മക്കളായ ഷാജിമോനും അനിമോനും.
“കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വനവിഭവങ്ങൾ ശേഖരിക്കാനാണ് ഞാനും ഭാര്യയും മക്കളായ ഷാജിമോനും അനിമോനും പോയത്. രണ്ടാഴ്ചത്തെ പദ്ധതിയുമായി ഭക്ഷണം തയാറാക്കാനുള്ള സാധനങ്ങളുമായായിരുന്നു യാത്ര.
മീൻമുട്ടി ഭാഗത്ത് എത്തിയപ്പോൾ മുന്നേ നടന്നുപോയ സീതയെ കാട്ടാന തുന്പിക്കൈകൊണ്ട് തട്ടിത്തെറിപ്പിച്ചു. ഇതുകണ്ട് ഞാൻ ആനയുടെ മുന്നിലേക്കു കയറി കൈകൊണ്ട് ആനയെ രണ്ടു തവണ അടിച്ചു. അപ്പോഴേക്കു എന്നെയും ആന തുന്പിക്കൈകൊണ്ട് തട്ടിയെറിഞ്ഞു. എന്റെ തോളിൽ 30 കിലോയോളം ഭാരമുള്ള ഭക്ഷണസാധനങ്ങളും മറ്റും കരുതിയിരുന്ന ചാക്കുണ്ടായിരുന്നു.
ചാക്ക് അടിച്ചാണ് ഞാൻ വീണത്. എഴുന്നേറ്റ് ആനയെ കല്ലെടുത്തെറിഞ്ഞു. അപ്പോഴേക്കും മക്കളും സ്ഥലത്തെത്തി. അവരോട് അമ്മയെ രക്ഷിക്ക്, എന്നെ നോക്കണ്ടെന്ന് പറഞ്ഞു.
ആനയുടെ അടിയിൽ കിടക്കുകയായിരുന്ന സീതയെ മക്കൾ വലിച്ചു മാറ്റി. അപ്പോഴേക്കും ആന അല്പം മുന്നോട്ടു മാറി. തലയിൽ മുറിവുണ്ടായിരുന്ന സീത അവശതയിലായിരുന്നു. ശ്വാസം കിട്ടുന്നില്ലെന്നു പറഞ്ഞ് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു.
100 അടി അകലെയുള്ള കാട്ടരുവിയിൽ പോയി കുപ്പിയിൽ വെള്ളം കൊണ്ടുവന്നുകൊടുത്തു. മകൻ അപ്പോൾ സീതയെ താങ്ങിപ്പിടിച്ചിരിക്കുകയായിരുന്നു. ഞാൻ വായിൽ വെള്ളം ഒഴിച്ചുകൊടുത്തു. ആശുപത്രിയിൽ കൊണ്ടുപോകാനായി സുഹൃത്തിനെ വിളിച്ച് വാഹനം എത്തിക്കാനാവശ്യപ്പെട്ടു.
ഞങ്ങൾ മൂന്നുപേരും ചേർന്ന് ചുമന്ന് സീതയെ കൂപ്പു റോഡിന്റെ പകുതിയോളം വഴിവരെ എത്തിച്ചു. പെരുവന്താനത്തായിരുന്ന സൂഹൃത്തിനെ വാഹനം എത്തിക്കാൻ വിളിച്ചുപറഞ്ഞു. അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും വാഹനവുമായി എത്തി.
അപ്പോൾ അവിടെ ഉണ്ടായിരുന്ന ഷാജി എന്ന വനംവകുപ്പ് വാച്ചറും കൂടിയാണ് സീതയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴും ഹൃദയമിടിപ്പ് ഉണ്ടായിരുന്നു. അവിടെ പരിശോധന നടത്തിയ വനിതാ ഡോക്ടറാണ് സീത മരിച്ചതായി അറിയിച്ചത്”- ബിനു വിശദീകരിച്ചു.
വീട്ടിലുണ്ടായിരുന്ന മക്കളും ഇതു ശരിവച്ചിട്ടുണ്ട്. ആനയുടെ അടിയിൽനിന്നാണ് അമ്മയെ വലിച്ചെടുത്തതെന്ന് മക്കളും പറയുന്നു. ഇതു സംബന്ധിച്ച് ഇപ്പോൾ വരുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് ബിനു പറഞ്ഞു.