മത്സ്യലഭ്യത കുറഞ്ഞു; കയറ്റുമതിയിൽ കേരളം പിന്നോട്ട്
Tuesday, June 17, 2025 2:34 AM IST
കൊച്ചി: മത്സ്യലഭ്യത വലിയ തോതിൽ കുറഞ്ഞതു കേരളത്തിലെ മത്സ്യോത്പന്ന കയറ്റുമതിക്കു തിരിച്ചടിയാകുന്നു.
പരിസ്ഥിതി പ്രത്യാഘാതങ്ങൾ കണക്കിലെടുത്തു കേരളത്തിൽ മത്സ്യബന്ധന ദിനങ്ങൾ കുറഞ്ഞതും മത്സ്യലഭ്യതയെയും കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കേരളത്തിൽ ഒമ്പതു ജില്ലകളിലായി 590 കിലോമീറ്റര്‍ കടല്‍ത്തീരമുണ്ട്. നേരത്തെ മത്സ്യോത്പന്ന കയറ്റുമതിയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തായിരുന്നു കേരളം. മത്സ്യലഭ്യതയിലുണ്ടായ കുറവും അനുബന്ധ പ്രശ്നങ്ങളും കേരളത്തെ കയറ്റുമതിയിൽ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളി.
സംസ്ഥാനത്തെ മത്സ്യബന്ധന ദിനങ്ങൾ നേരത്തേ പ്രതിവർഷം 250 ആയിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അത് ശരാശരി നൂറു ദിനങ്ങളായി ചുരുങ്ങിയെന്നു മത്സ്യമേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ട്രോളിംഗ് നിരോധനം കർശനമാക്കിയതും പ്രതികൂല കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ മത്സ്യബന്ധനത്തിനു വിലക്ക് ഏർപ്പെടുത്തുന്നതിന്റെ ദൈർഘ്യം മുൻകാലങ്ങളേക്കാൾ വർധിച്ചതുമാണു മത്സ്യബന്ധന ദിനങ്ങൾ കുറയാൻ കാരണമാകുന്നതെന്നും അവർ പറഞ്ഞു. കാലാവസ്ഥ പ്രവചനങ്ങളുമായി ബന്ധപ്പെട്ടുള്ള മത്സ്യബന്ധന നിരോധനം കേരളതീരത്തു മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.
അതേസമയം, കേരളതീരത്തു ട്രോളിംഗ് നിരോധനം നിലവിലുള്ള സാഹചര്യത്തിൽ ചൈന, തായ്വാൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫാക്ടറി ഷിപ്പുകൾ ഇന്ത്യൻ കടൽമേഖലയിൽ മത്സ്യ ബന്ധനത്തിൽ ഏർപ്പെടുന്നതു കേരളത്തിലെ മത്സ്യമേഖലയ്ക്കും തിരിച്ചടിയാണെന്നു സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്ഇഎഐ) കേരള ഘടകം ചൂണ്ടിക്കാട്ടി. ഇത് നിയന്ത്രിക്കുന്നതിനു കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർശന നടപടി സ്വീകരിക്കണം. തീരദേശ നിരീക്ഷണവും നിയന്ത്രണവും ശക്തിപ്പെടുത്തണം.
കേരളത്തിലെ മത്സ്യത്തൊഴിലാളികൾ കർശന നിയന്ത്രണങ്ങൾ നേരിടുമ്പോൾ, വിദേശ കപ്പലുകൾ നിയന്ത്രണമില്ലാതെ നമ്മുടെ കടലുകൾ കൊള്ളയടിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ചെറിയ മത്സ്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ 52 ദിവസമാണ് നിലവിൽ സംസ്ഥാനത്തു ട്രോളിംഗ് നിരോധനം. ഇക്കുറി, ജൂൺ ഒന്‍പതിനാരംഭിച്ച നിരോധനം ജൂലൈ 31 വരെയാണ്.
അക്വാകൾച്ചർ പ്രോത്സാഹിപ്പിക്കണം: സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്
കൊച്ചി: മത്സ്യ ലഭ്യതയിലുള്ള കുറവ് പരിഹരിക്കുന്നതിനു വാണിജ്യാടിസ്ഥാനത്തിലുള്ള അക്വാകൾച്ചർ പ്രോത്സാഹിപ്പിക്കുന്നതിനു സർക്കാർ നടപടി സ്വീകരിക്കണമെന്നു എസ്ഇഎഐ കേരള ഘടകം പ്രസിഡന്റ് എം.ആർ. പ്രേമചന്ദ്ര ഭട്ട് ആവശ്യപ്പെട്ടു.
സുസ്ഥിര മത്സ്യബന്ധന രീതികളിലൂടെ മത്സ്യ ലഭ്യത ഉയർത്തണം. പ്രധാന കയറ്റുമതി വിഭവമായ ചെമ്മീനിന്റെ ഉത്പാദനം വർധിപ്പിക്കേണ്ടതുണ്ട്.
കേരളത്തിലെ മത്സ്യ വാണിജ്യ- വ്യവസായ മേഖലയിൽ 80 ശതമാനത്തോളം വൈദഗ്ധ്യമുള്ള വനിതാ തൊഴിലാളികളുണ്ട്. ഇതു കണക്കിലെടുത്ത് വർഷം മുഴുവനും തടസമില്ലാത്ത തൊഴിലവസരങ്ങൾ സൃഷ്ടിക്കണം.
മത്സ്യമേഖലയിലുൾപ്പെടെ സംസ്ഥാനത്തെ കയറ്റുമതി വ്യവസായങ്ങൾക്ക് ആവശ്യമായ പ്രവർത്തന മൂലധന വായ്പകൾ ലഭ്യമാക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.