തീരദേശ ജനതയോടുള്ള സർക്കാർ സമീപനം നീതീകരിക്കാനാവാത്തത്: കെആർഎൽസിസി
Tuesday, June 17, 2025 2:34 AM IST
കൊച്ചി: തീരദേശ ജനതയോടുള്ള സർക്കാരിന്റെ സമീപനം നീതീകരിക്കാനാകാത്തതും ആശങ്ക ഉളവാക്കുന്നതുമാണെന്ന് കെആർഎൽസിസി. കടലാക്രമണവും തീരശോഷണവും തീരത്താകെ ദുരന്തം വിതയ്ക്കുമ്പോൾ സർക്കാർ നിസംഗരാവുകയാണ്.
മാതൃകാ പദ്ധതിയെന്ന നിലയിൽ സർക്കാർ പ്രചരിപ്പിക്കുന്ന ചെല്ലാനം മോഡൽ കടൽഭിത്തി ഭാഗികമായാണ് പൂർത്തീകരിച്ചത്. ഈ ഭാഗത്ത് പുലിമുട്ടുകൾ നിർമിച്ച് മണൽ നിക്ഷേപിച്ച് തീരത്തെ ആഴം കുറയ്ക്കുന്നില്ലെങ്കിൽ കടൽഭിത്തിതന്നെ തകരുന്ന അവസ്ഥയാണ്.
19 കിലോമീറ്ററിൽ 7.26 കിലോമീറ്റർ മാത്രമാണ് ഭാഗികമായി പൂർത്തീകരിച്ചിട്ടുള്ളത്. വൈപ്പിനിലെ ഞാറയ്ക്കൽ, എടവനക്കാട് പ്രദേശങ്ങളിലും ആലപ്പുഴയുടെ തീരങ്ങളിലും കടലാക്രമണം രൂക്ഷമാണ്.
തിരുവനന്തപുരത്തെ മുതലപ്പൊഴി മത്സ്യത്തൊഴിലാളികളുടെ മരണപ്പൊഴിയായി മാറ്റിയിരിക്കുന്നു. മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്.
കേരളത്തോടു ചേർന്ന് ഉണ്ടായിട്ടുള്ള കപ്പലപകടങ്ങൾ ഗുരുതരമായ പാരിസ്ഥിതിക ആഘാതത്തി നും ഗുരുതരമായ വിധത്തിൽ മത്സ്യത്തൊഴിലാലികളുടെ ഉപജീവന നഷ്ടത്തിനും കാരണമായിരിക്കുകയാണ്.
മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിൽ സർക്കാരിന് അലംഭാവമാണ്. തീരദേശത്തോടുള്ള അവഗണന അവസാനിപ്പിച്ച് ഈ ജനതയെ സംരക്ഷിക്കാനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കെആർഎൽസിസി രാഷ്ട്രീയകാര്യസമിതി കൺവീനർ ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഡോ. ജിജു ജോർജ് അറക്കത്തറ എന്നിവർ ആവശ്യപ്പെട്ടു.