നിലന്പൂരിലും പെട്ടി വിവാദം; ഷാഫിയുടെയും രാഹുലിന്റെയും വാഹനം തടഞ്ഞ് പരിശോധന
Sunday, June 15, 2025 1:49 AM IST
നിലന്പൂർ: പാലക്കാട് ഉപതെരഞ്ഞെടുപ്പിനു പിന്നാലെ നിലന്പൂരിലും പെട്ടി വിവാദം. കോണ്ഗ്രസ് നേതാക്കളായ ഷാഫി പറന്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും മുസ്ലിംലീഗ് നേതാവ് പി.കെ. ഫിറോസും സഞ്ചരിച്ച വാഹനത്തിലെ ട്രോളി ബാഗുകൾ പോലീസ് പരിശോധിച്ചതാണ് പുതിയ വിവാദം.
വെള്ളിയാഴ്ച രാത്രി പത്തിനാണ് തെരഞ്ഞെടുപ്പു പ്രചാരണം പൂർത്തിയാക്കി മടങ്ങിയ ഷാഫി പറന്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പോലീസ് പരിശോധിച്ചത്.
രാത്രി ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്കു മടങ്ങുന്പോൾ നിലന്പൂരിൽ വടപുറത്തായിരുന്നു വാഹന. ഷാഫി പറന്പിൽ ആണ് വാഹനം ഓടിച്ചിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ മുന്നിലെ സീറ്റിലായിരുന്നു.
വാഹനം വടപുറത്തെത്തിയപ്പോൾ തെരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും വാഹനം തടഞ്ഞ് എല്ലാവരെയും പുറത്തിറക്കി. തുടർന്ന് കാറിനുള്ളിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ കാറിന്റെ ഡിക്കി തുറക്കാൻ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പ്രകാരം ഡിക്കിയിൽനിന്ന് ഷാഫി പെട്ടികളെടുത്ത് റോഡിൽ വച്ചു. എന്നാൽ പെട്ടി തുറന്ന് പരിശോധിക്കാതെ യാത്ര തുടരാൻ ഉദ്യോഗസ്ഥർ ഷാഫി അടക്കമുള്ളവരോട് പറഞ്ഞതോടെ പെട്ടി തുറന്ന് പരിശോധന നടത്തണമെന്ന് ഷാഫി ആവശ്യപ്പെട്ടു.
പരിശോധനയിൽ പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളും ഏതാനും പുസ്തകങ്ങളുമായിരുന്നു. ഇതിനിടെ ഷാഫി പറന്പിലും രാഹുൽ മാങ്കൂട്ടത്തിലും ഉദ്യോഗസ്ഥരോട് കയർത്തു. കള്ളപ്പണമോ നീലപ്പെട്ടിയോ കിട്ടിയോയെന്ന് ഷാഫി പറന്പിൽ ക്ഷുഭിതനായി ചോദിച്ചു. സിപിഎമ്മിന്റെ പണി ചെയ്യുകയാണെങ്കിൽ അത് ചെയ്താൽ മതിയെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.
വാഹനം തടഞ്ഞുനിർത്തി ഡിക്കി തുറക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് പി.കെ. ഫിറോസ് പറഞ്ഞു. ഷാഫിയുടെ മുഖത്തേക്ക് ടോർച്ചടിച്ചു. ഷാഫിയാണെന്ന് മനസിലായപ്പോൾ വാഹനത്തിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. പെട്ടി തുറക്കാൻ ഷാഫിയോട് ആവശ്യപ്പെട്ടു. നിങ്ങൾ തുറന്നോളൂ എന്നായിരുന്നു ഷാഫി പറഞ്ഞത്. ഇടതുപക്ഷ നേതാക്കളുടെ വാഹനങ്ങൾ തടഞ്ഞ് പരിശോധിച്ചോ എന്നു ചോദിച്ചപ്പോൾ അതിന് ഉദ്യോഗസ്ഥർക്ക് മറുപടി ഉണ്ടായിരുന്നില്ല.
ഇതിനിടെ, സർവീസിനുള്ള പാരിതോഷികം തരാമെന്നും ഓർത്തുവച്ചോളൂ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പോലീസിനു നേരേ പറഞ്ഞു. പൊട്ടിമുളച്ചിട്ട് എംഎൽഎയും എംപിയുമായതല്ലെന്നും ഇതൊക്കെ കണ്ടിട്ടുതന്നെയാണ് വരുന്നതെന്നും യുഡിഎഫിന്റെ വാഹനങ്ങൾ തെരഞ്ഞുപിടിച്ച് പരിശോധിക്കുകയാണെന്നും വേഷം കെട്ടരുതെന്നും ഷാഫി പറഞ്ഞു.
അതേമയം പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെയും കോണ്ഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറികളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. കോണ്ഗ്രസ് നേതാക്കൾ കള്ളപ്പണം എത്തിച്ചെന്ന ആരോപണം എൽഡിഎഫ് ഉയർത്തിയതിന് പിന്നാലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ‘നീലപ്പെട്ടി’യിൽ കള്ളപ്പണം കടത്തിയെന്നായിരുന്നു ആരോപണം. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല.
അതേസമയം, തെരഞ്ഞെടുപ്പു കാലത്ത് കോണ്ഗ്രസ് നേതാക്കളുടെ വാഹനം പരിശോധിക്കരുത് എന്ന് നിയമമുണ്ടാക്കുകയേ വഴിയുള്ളൂ എന്നായിരുന്നു നിലന്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന്റെ പരിഹാസം.
സാധാരണ വാഹനപരിശോധനയെന്ന് ഉദ്യോഗസ്ഥർ
സംഭവം വിവാദമായതോടെ, തെരഞ്ഞെടുപ്പ് കാലത്തു നടക്കുന്ന സാധാരണ വാഹനപരിശോധനയുടെ ഭാഗമായാണ് എംപിയും എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ചതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ആസൂത്രിത നീക്കം: സണ്ണി ജോസഫ്
ആസൂത്രിതമായ നീക്കമാണിതെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇതിനോട് പ്രതികരിച്ചത്. സാധാരണ ജനപ്രതിനിധികളെ പുറത്തിറക്കി പെട്ടി പരിശോധിക്കാറില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചീറ്റിപ്പോയ അടവാണിത്.
സർക്കാരിന്റെ ഒത്താശയോടെയാണ് ഇതെല്ലാം ചെയ്യുന്നത്. യുഡിഎഫ് നേതാക്കളുടെ പെട്ടികൾ മാത്രമാണ് പരിശോധിക്കുന്നത്. എല്ലാവർക്കും അറിയുന്ന ആളുകളാണ് ഷാഫിയും രാഹുലും. ഷാഫിയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും പരാതി നൽകുന്നത് ആലോചിച്ച് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.