കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
Wednesday, July 30, 2025 1:42 AM IST
തിരുവല്ല: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ കന്യാസ്ത്രീമാരെ ചത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്ത നടപടി അപലപനീയവും ഇന്ത്യന്‍ മതേതരത്വത്തോടുള്ള വെല്ലുവിളിയുമാണെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്.
പൊതുസമൂഹത്തെ വര്‍ഗീയവും സങ്കുചിതവുമായി മാറ്റുന്നതും നിര്‍ഭയമായ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതും മതേതര, ജനാധിപത്യ രാഷ്ട്രത്തിന് അപമാനകരമാണ്.
സാമൂഹിക സേവനത്തിലും രാഷ്ട്ര നിര്‍മാണത്തിലും നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളെ മതത്തിന്റെ പേരില്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയരാക്കുന്നതും തെറ്റായ ആരോപണങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കുന്നതും നിയമസംവിധാനങ്ങള്‍ പക്ഷപാതപരമായി മാറുന്നതിന്റെ തെളിവാണ്.
മിഷനറി പ്രവർത്തകരെ തീവ്ര ഹിന്ദുവാദികൾ മർദിക്കുമ്പോൾ നിയമപാലകർ നോക്കുകുത്തികൾ ആകുന്നുവെന്നത് ആപത്കരമാണ്. ആധാർ കാർഡിലെ പേരും നെറ്റിയിലെ സിന്ദൂരവും കണ്ട് മതം തീരുമാനിക്കുന്നത് ഭോഷത്വമാണെന്നും കെസിസി പ്രസിഡന്റ് അലക്സിയോസ് മാര്‍ യൗസേബിയോസ്, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് എന്നിവര്‍ പറഞ്ഞു.