നീരൊഴുക്ക് വീണ്ടെടുക്കും, പശ്ചിമഘട്ടം സുരക്ഷിതമാക്കും: മുഖ്യമന്ത്രി
Tuesday, June 17, 2025 2:34 AM IST
തൃശൂർ: മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവ ലഘൂകരിക്കാൻ പശ്ചിമഘട്ടപ്രദേശങ്ങളിൽ നീർച്ചാൽ മാപ്പിംഗ് നടത്തിവരികയാണെന്നും നീരൊഴുക്കു വീണ്ടെടുക്കുകയും പശ്ചിമഘട്ടം സുരക്ഷിതമാക്കുകയുമാണു ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ കോർപറേഷന്റെ വാട്ടർ എഫിഷ്യന്റ് തൃശൂർ (വെറ്റ്) പദ്ധതിസമർപ്പണം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുടിവെള്ളലഭ്യത ഉറപ്പാക്കുക മാത്രമല്ല, ജലസ്രോതസുകളുടെ സംരക്ഷണവും ഏറെ പ്രധാനമാണ്. ജലസമൃദ്ധം എന്ന നിലയിൽ കൈകാര്യം ചെയ്യുന്പോൾ, ഉപയോഗിക്കാൻ കഴിയുന്ന ജലസ്രോതസുകൾ എത്രയുണ്ടെന്ന് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരിശോധിക്കണം.
ഉപയോഗശൂന്യമായ നീർച്ചാലുകൾ ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കണം. നദികളും കായലുകളും ഇത്തരത്തിൽ ഉപയോഗയോഗ്യമാക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. പുഴകളിലും നീർച്ചാലുകളിലും കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ പരിസ്ഥിതി പുനഃസ്ഥാപനപ്രവർത്തനങ്ങൾക്കു വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ നാലുവർഷംകൊണ്ട് ജല്‍ജീവൻ പദ്ധതിയിലൂടെ കേരളത്തിലെ 55 ശതമാനം ഗ്രാമീണവീടുകളിൽ കുടിവെള്ളം എത്തിച്ചു. ഏഴു ജില്ലകളിൽ അന്പതുശതമാനത്തിനു മുകളിൽ കുടിവെള്ള കണക്ഷനുകൾ നല്കി.
പ്രതിദിന ആളോഹരി ജലലഭ്യത 55 ലിറ്റർ കണക്കിലാണു ജല്‍ജീവൻ പദ്ധതി കേന്ദ്രസർക്കാർ വിഭാവനം ചെയ്തിട്ടുള്ളതെങ്കിൽ, കേരളത്തിൽ ആളോഹരി ജലലഭ്യത നൂറു ലിറ്റർ കണക്കിലാണു പദ്ധതികൾ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓൺലൈൻ ആൻഡ് സ്പോട്ട് ബില്ലിംഗ് സമർപ്പണം മന്ത്രി കെ. രാജൻ നിർവഹിച്ചു. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി. രാജേഷ് എന്നിവർ ചടങ്ങിനെത്തിയില്ല. പദ്ധതി തട്ടിപ്പാണെന്നും നഗരത്തിൽ പലയിടത്തും ഇപ്പോഴും ചെളിവെള്ളമാണു ലഭിക്കുന്നതെന്നും ആരോപിച്ച് കോർപറേഷനിലെ കോൺഗ്രസ്, ബിജെപി അംഗങ്ങൾ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ചു.