ഇൻഷ്വറൻസ് തുക 1000 കോടി കടക്കും
Sunday, June 15, 2025 1:49 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവർക്ക് നൽകേണ്ട ഇൻഷ്വറൻസ് തുക 1000 കോടിക്കപ്പുറം ആയിരിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ. ദുരന്തത്തിൽ 300 ഓളം പേർ മരിച്ചതായാണ് വിവരം. ഇതിൽ വിമാനയാത്രക്കാരും മെഡിക്കൽ വിദ്യാർഥികളും പ്രദേശവാസികളും ഉൾപ്പെടും.
ദുരന്തത്തിൽ മരിച്ചവർക്ക് ഒരു കോടി രൂപ വീതം നൽകുമെന്ന് ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം വിമാനയാത്രികരുടെ അവകാശികൾക്ക് ഇൻഷ്വറൻസ് തുക അടക്കം ലഭിക്കും. എല്ലാംകൂടി കൂട്ടുമ്പോൾ നഷ്ടപരിഹാരത്തുക ആയിരം കോടിക്ക് മുകളിൽ പോകുമെന്നാണ് ഇൻഷ്വറൻസ് രംഗത്തെ വിദഗ്ധർ നൽകുന്ന വിവരം. വിമാനാപകടങ്ങളുമായി ബന്ധപ്പെട്ട് മോൺട്രിയൽ കൺവൻഷൻ എന്നൊരു കരാറുണ്ട്. അപകടത്തിൽപ്പെട്ട് ഒരാൾ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്താൽ ബന്ധുക്കൾക്ക് കൊടുക്കേണ്ട നഷ്ടപരിഹാരത്തെപ്പറ്റിയാണ് ഇതിൽ വ്യക്തമാക്കുന്നത്.
ഇത്തരമൊരു കരാർ നിലവിൽ വന്നത് 1999 ലാണ്. കരാർ അനുസരിച്ച് അപകടങ്ങളിൽ യാത്രക്കാർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്താൽ നഷ്ടപരിഹാരം നൽകാൻ വിമാനക്കമ്പനികൾക്ക് ബാധ്യതയുണ്ട്. 2009ൽ ഇന്ത്യയും ഈ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം മരണം സംഭവിക്കുന്ന യാത്രികന്റെ ആശ്രിതർക്ക് ഇൻഷ്വറൻസ് തുകയായി 1.4 കോടി രൂപ വരെ ലഭിക്കും.
മാത്രമല്ല, വിമാനക്കമ്പനികളുടെ വീഴ്ച കാരണമാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമായാൽ നഷ്ടപരിഹാരത്തുക ഇതിലും ഉയരുമെന്നാണ് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്.അപകടം സംഭവിച്ചാൽ ആദ്യം പ്രഖ്യാപിക്കുന്നത് ഇടക്കാല നഷ്ടപരിഹാരത്തുക ആയിരിക്കും. ഇപ്പോൾ ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാരവും ഇത്തരത്തിലുള്ളതാണ്. നഷ്ടപരിഹാരം സംബന്ധിച്ച അന്തിമതുക നിശ്ചയിക്കുക മോൺട്രിയൽ കൺവൻഷനിലെ കരാർ പ്രകാരമായിരിക്കും.ഇതിന് അപകടകാരണം വിവിധ ഏജൻസികൾ അന്വേഷിച്ച് അന്തിമറിപ്പോർട്ട് വരേണ്ടതുണ്ട്.
അതിനുശേഷം തുക പ്രഖ്യാപിക്കുന്നതാണ് രീതി. മാത്രമല്ല, മരിക്കുകയും പരിക്കേൽക്കുകയും ചെയ്യുന്നവർക്കുള്ള ഇൻഷ്വറൻസ് തുക കണക്കാക്കുന്നതിന് വിവധ മാനദണ്ഡങ്ങളുമുണ്ട്. ഇതനുസരിച്ച് തുകയിൽ ഏറ്റക്കുറച്ചിലുകളും ഉണ്ടാകും.
മരിച്ച വ്യക്തിയുടെ വയസ്, വിദ്യാഭ്യാസ യോഗ്യത, ജോലിയുണ്ടങ്കിൽ അവസാനം ലഭ്യമായ ശമ്പളം, ജോലിയില്ലങ്കിൽ പ്രസ്തുത വ്യക്തിക്ക് ലഭിച്ചു വന്നിരുന്ന വരുമാനം എന്നിവയൊക്കെ പരിഗണിക്കും.
മരിച്ചയാൾ വിവാഹിതനാണോ അല്ലയോ, പ്രസ്തുത വ്യക്തിയുടെ സംരക്ഷണയിൽ കഴിയുന്ന ബന്ധുക്കൾ അടക്കമുള്ളവരുടെ എണ്ണം, അവരുടെ പൊതുവായ സാമ്പത്തിക സ്ഥിതി എന്നിവയെല്ലാം ഇൻഷ്വറൻസ് തുക നിശ്ചയിക്കുന്നതിനുള്ള പരിശോധനയിൽ ഉൾപ്പെടും.
എയർ ഇന്ത്യ അവരുടെ എല്ലാ വിമാനങ്ങളും ആഗോള ഇൻഷ്വറൻസ് പ്രോഗ്രാമിന് കീഴിൽ ഇൻഷ്വർ ചെയ്തിട്ടുണ്ട്. ഇതിൽ വിമാനത്തിനുണ്ടാകുന്ന കേടുപാടുകൾക്കുള്ള ഇൻഷ്വറൻസും യാത്രക്കാർക്കുള്ള അപകടബാധ്യതാ ഇൻഷ്വറൻസും ഉൾപ്പെടും.