പ്രിൻസിപ്പൽമാരുടെ നിയമനം:സർക്കാരിനു തിരിച്ചടി; പട്ടിക റദ്ദാക്കി
Wednesday, July 30, 2025 1:41 AM IST
തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിക്കാതെയും യുജിസി ചട്ടങ്ങൾ ലംഘിച്ചുമുളള ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽമാരുടെ നിയമനത്തിനായി സർക്കാർ തയാറാക്കിയ പട്ടിക കോടതി റദ്ദാക്കി.
യുജിസി ചട്ടങ്ങൾ പാലിച്ച് 2022 ൽ സെലക്ട് ചെയ്ത് 110 പേരുടെ പട്ടികയിൽനിന്ന് നിയമനം നടത്താനും കോടതി നിർദേശിച്ചു. ജസ്റ്റീസ് പി. വി. ആശ, മെംബർ പി.കെ. കേശവൻ എന്നിവർ ഉൾപ്പെട്ട കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
2022ൽ സെർച്ച് കമ്മിറ്റി യുജിസി ചട്ടങ്ങൾ അനുസരിച്ച് തെരഞ്ഞെടുത്ത 110 അപേക്ഷകരിൽ 36 പേർക്ക് മാത്രമാണ് നിയമനം നൽകിയത്. പിന്നീട് ബാക്കിയുള്ളവർ ട്രൈബ്യൂണലിനെ സമീപിച്ചപ്പോൾ ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം കുറച്ച് പേരെക്കൂടി നിയമിച്ചു. ഇതിനിടെ യുജിസി ചട്ടങ്ങൾ ലഘൂകരിച്ച് സെർച്ച് കമ്മറ്റിയെക്കൊണ്ട് ചിലരെ തെരഞ്ഞെടുത്തു.
ഇതിനെതിരെ 2022 ൽ സെലക്ഷൻ ലഭിച്ചവർ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണു കോടതി സർക്കാരിന്റെ നിലവിലെ ലിസ്റ്റ് റദ്ദാക്കി യുജിസി ചട്ടങ്ങൾ പാലിച്ചുള്ള സെലക്ഷൻ കമ്മിറ്റി ഉണ്ടാക്കാനും 2022 ൽ സെലക്ഷൻ കിട്ടിയവരിൽ ഇനിയും നിയമനം ലഭിക്കാത്തവരിൽനിന്നു പുതിയ നിയമനം നടത്താനും നിർദേശിച്ചത്.
യുജിസി ചട്ടപ്രകാരം യുജിസി കെയർ ലിസ്റ്റിലോ സമാന റിവ്യൂവിലോ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ളവരെ മാത്രമാണ് പ്രിൻസിപ്പൽ തസ്തികയിലേക്കു പരിഗണിച്ചിരുന്നത്. ഇതിനു വിരുദ്ധമായി കോളജ് മാഗസിനുകളിലടക്കം പ്രബന്ധം എഴുതിയവരെപ്പോലും പരിഗണിക്കാൻ ചട്ടങ്ങൾ സർക്കാർ ലഘൂകരിച്ചിരുന്നു.
മാത്രമല്ല ഡെപ്യൂട്ടേഷൻ പരിഗണിച്ചിരുന്നതു യുജിസി ചട്ട പ്രകാരം അധ്യാപനത്തിനു മാത്രമായിരുന്നതു മറ്റ് മേഖലകളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തവരെയും പ്രിൻസിപ്പൽമാരായി പരിഗണിക്കുന്നതിൽ ഉൾപ്പെടുത്താമെന്ന ലഘൂകരണം ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ പുതിയ പട്ടികയാണ് ഇപ്പോൾ കോടതി റദ്ദാക്കിയത്.