നിമിഷപ്രിയ ; വധശിക്ഷ റദ്ദാക്കാൻ ധാരണയെന്ന് സൂചന
Tuesday, July 29, 2025 2:45 AM IST
കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ കേസില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായതായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചു.
വധശിക്ഷ റദ്ദാക്കാനും മറ്റുകാര്യങ്ങള്‍ തുടര്‍ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായിട്ടുണ്ട്.
കാന്തപുരത്തിന്റെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യെമന്‍ പണ്ഡിത സംഘത്തിനു പുറമെ നോര്‍ത്തേണ്‍ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.
എന്നാല്‍ ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം യാതൊരു സ്ഥിരീകരണവും നല്‍കിയിട്ടില്ല. മധ്യസ്ഥ ചര്‍ച്ചകളെ തുടര്‍ന്ന് ജൂലൈ 16ന് നിശ്ചയിച്ച വധശിക്ഷ താത്കാലികമായി നീട്ടിവച്ചിരുന്നു. അതിനിടെ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കത്ത് നല്കി.