മുഖ്യമന്ത്രിയുടെ പരാതിപരിഹാര പോർട്ടലിൽ അപേക്ഷ നൽകിയ ഡിജിപിക്കും രക്ഷയില്ല
Sunday, June 15, 2025 1:49 AM IST
തിരുവനന്തപുരം: കേന്ദ്ര ഡെപ്യൂട്ടേഷനിൽ എൻഫോഴ്സ്മെന്റ് ഡയറക്ടർ ജനറൽ (ഇഡി മേധാവി) ആകാനുള്ള ഡിജിപി യോഗേഷ് ഗുപ്തയുടെ അപേക്ഷയിൽ തീരുമാനമെടുക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ പരാതിപരിഹാര പോർട്ടലിൽ അപേക്ഷ നൽകിയിട്ടും നടപടിയെടുക്കാതെ സംസ്ഥാന സർക്കാർ.
സംസ്ഥാനത്തുനിന്നു നൽകേണ്ട ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകി നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ജൂണ് ഒന്നിന് മുഖ്യമന്ത്രിയുടെ പരാതിപരിഹാര പോർട്ടലിൽ അപേക്ഷ നൽകിയത്. രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുവരെ മറുപടി നൽകിയിട്ടില്ല. സംസ്ഥാനത്തെ ഒരു ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ പരാതിപരിഹാര പോർട്ടലിൽ അപേക്ഷ നൽകുന്നത് ആദ്യമാണ്.
സംസ്ഥാനത്ത് വിജിലൻസ് മേധാവിയായിരിക്കേ അഴിമതിക്കാരായ ഉന്നതരെ വിറപ്പിച്ച യോഗേഷ് ഗുപ്ത ഇഡി മേധാവിയാകുന്നതിനു വിലങ്ങിടാനാണ് മുഖ്യമന്ത്രിയും ഓഫീസും ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്തതെന്ന ആരോപണവും ഉയരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നു തവണ ആവശ്യപ്പെട്ടിട്ടും നിലവിൽ സംസ്ഥാനത്തു കേസും അന്വേഷണവുമില്ലെന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് സർക്കാർ നൽകാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പരാതിപരിഹാര പോർട്ടലിൽ അപേക്ഷ നൽകിയത്. സംസ്ഥാനത്തിന്റെ ക്ലിയറൻസ് ലഭിച്ചാലേ നിയമന ഫയൽ സെൻട്രൽ വിജിലൻസ് കമ്മീഷന് നൽകാൻ കഴിയൂ.
സിവിസിയുടെ അംഗീകാരം ലഭിച്ചാലേ യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്ര അന്വേഷണ ഏജൻസിയുടെ മേധാവിയാകാൻ കഴിയൂ. ഐഎആർഎസ് ഉദ്യോഗസ്ഥായ രാഹുൽ നവീന് ഇഡി ഡയറക്ടറുടെ താത്കാലിക ചുമതലയാണ് ഇപ്പോൾ നൽകിയിട്ടുള്ളത്.
ചാർട്ടേഡ് അക്കൗണ്ടന്റായിരിക്കേ ഐപിഎസ് ലഭിച്ച യോഗേഷ് ഗുപ്ത സിബിഐയിലും ഇഡിയിലും നേരത്തേ കേന്ദ്ര ഡെപ്യൂട്ടേഷനിൽ ജോലി നോക്കിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയെ തെരഞ്ഞെടുക്കേണ്ടവരുടെ പട്ടികയിൽ മൂന്നാം പേരുകാരനാണ് യോഗേഷ് ഗുപ്ത.
രാഷ്ട്രീയ നേതൃത്വം ഉൾപ്പെട്ട ചില അഴിമതിക്കേസുകളിൽ നടപടിയെടുത്തതോടെ യോഗേഷ് ഗുപ്തയെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്നു മാറ്റി ഫയർഫോഴ്സ് മേധാവിയാക്കി മാറ്റി നിയമിച്ചിരുന്നു.