കാലവർഷക്കെടുതി: സംസ്ഥാനത്ത് നാലു മരണം; രണ്ടു പേരെ കാണാതായി
Tuesday, June 17, 2025 2:34 AM IST
കോട്ടയം: കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് എട്ടുവയസുള്ള കുട്ടികളുൾപ്പെടെ നാലുപേർ മരിച്ചു. രണ്ടു പേരെ കാണാതായി. കാസര്‍ഗോഡ് വീടിനു മുന്നിലെ തോട്ടില്‍ കാല്‍വഴുതിവീണ എട്ടുവയസുള്ള ബാലന് മരിച്ചു.
തൊടുപുഴ മൂലമറ്റം ത്രിവേണിസംഗമത്തിൽ ഒഴുക്കിൽപ്പെട്ട് യുവാവും പാലക്കാട് മണ്ണാർകാട്ട് വീടിന്റെ ചുമരിടിഞ്ഞു വീണ് വയോധികയും മരിച്ചു. കാസര്‍ഗോഡ് ബന്തിയോട് വീടിനു മുന്നിലെ തോട്ടില്‍ കാല്‍വഴുതിവീണ ബാലന് മരിച്ചു.
മംഗല്പാടി ബന്തിയോട് കൊക്കച്ചാലിലെ അന്‍വര്‍ സാദത്ത്-ഹാജിറ ദമ്പതികളുടെ മകന് സുല്‍ത്താന്‍ (എട്ട്) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സുല്‍ത്താന്‍ തൊട്ടടുത്തുള്ള അമ്മാവന്റെ വീട്ടിലേക്കു പോകവെയാണ് തോട്ടില്‍ കാല്‍വഴുതി വീണത്. തുടര്‍ന്നു ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നു തോട്ടില്‍ തെരച്ചില്‍ ആരംഭിച്ചു.
മൂന്നുമണിക്കൂറോളം നീണ്ട പരിശ്രമത്തിനിടെ വീട്ടില്‍ നിന്നും 500 മീറ്റര്‍ അകലെ തോട് രണ്ടായി പിരിയുന്ന സ്ഥലത്തു കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ബന്തിയോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഉപ്പള നയാബസാറിലെ എജെഐ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരന്: സിദ്ദിഖ്.
വീടിനടുത്തുള്ള വെള്ളക്കെട്ടില്‍ വീണ് എട്ടു വയസുകാരി മരിച്ചു. എന്മകജെ ബാഡൂര്‍ ഓണമൂലയിലെ മുഹമ്മദ്- ഖദീജത്ത് കുബ്ര ദന്പതികളുടെ മകള്‍ ഫാത്തിമ ഹിബയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു ഫാത്തിമ ഹിബ. വൈകുന്നേരമായപ്പോള്‍ മറ്റു കുട്ടികള്‍ കളി മതിയാക്കി വീടുകളിലേക്ക് മടങ്ങി.
വീടിനടുത്തായതിനാല്‍ ഹിബ അവിടെത്തനിന്നുവെന്ന് പറയുന്നു. ഏറെ നേരം കഴിഞ്ഞും കുട്ടിയെ കാണാത്തതിനാല്‍ പിതാവ് തെരച്ചില്‍ നടത്തുന്നതിനിടയിലാണ് വെള്ളക്കെട്ടില്‍ കുട്ടിയെ കണ്ടത്. ഉടന്‍ ഓട്ടോറിക്ഷയിൽ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. പുത്തിഗെ ബാഡൂര്പദവ് എഎല്‍പി സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍: മുഹമ്മദ് റിയാസ്, ആയിഷത്ത് ഷിബ.
തൊടുപുഴ മൂലമറ്റം എകെജി നടുപ്പറമ്പില്‍ ബൈജു രാജന്റെ മകന് അതുല്‍ ബൈജു (20) കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ടു മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്ന തോട്ടുംകരയില്‍ നിതീഷ് രാജേഷിനെ (20) സമീപവാസി കയറിട്ടു കൊടുത്ത് രക്ഷപെടുത്തി. മൂലമറ്റം ത്രിവേണി സംഗമത്തില്‍ ഇന്നലെ ഉച്ച കഴിഞ്ഞു മൂന്നരയോടെയാണ് സംഭവം. അപകടവിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സിന്റെയും തൊടുപുഴയില്‍ നിന്നെത്തിയ സ്കൂബാ ടീമിന്റെയും നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് അതുലിന്റെ മൃതദേഹം കണ്ടെത്തിയത്.
പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇതിനു പുറമെ കുളിക്കാനിറങ്ങിയ സ്ഥലത്ത് ചുഴി രൂപപ്പെട്ടതുമാണ് അപകടത്തിനു കാരണമായത്. പ്ലസ്ടു പഠനത്തിനു ശേഷം തൊടുപുഴയില്‍ വര്‍ക്ക്ഷോപ്പ് ജോലി ചെയ്യുകയായിരുന്നു അതുല്‍. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ഇന്ന് രണ്ടിന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തില്‍. മാതാവ് ബിന്ദു. സഹോദരങ്ങള്‍: അമല്‍, അര്‍ച്ചന.
മണ്ണാർക്കാട് തെങ്കര മണലടി കൈക്കോട്ടുംപള്ളിയാലിൽ ലക്ഷംവീട് കോളനിയിലെ പാത്തുമ്മാബി (80) വീടിന്റെ ചുമരിടിഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. വീടുപണിക്കായി മേൽക്കൂര പൊളിച്ചിട്ടിരുന്നു. ശക്തമായ മഴയിൽ ചുമർ നനഞ്ഞു പാത്തുമ്മാബിയുടെ ദേഹത്തേക്കു വീഴുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.
മണ്ണിനടിയിൽപ്പെട്ട പാത്തുമ്മാബിയെ ഏറെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. മണലടി ജുമാ മസ്ജിദിൽ കബറടക്കി. മക്കൾ: ജമീല, സീനത്ത്, അബ്ദുൽ ഖാദർ, മുസ്തഫ, ബുഷ്റ, ബിൻസാദ്.
കേളകം കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ രണ്ടു പേരെ ഒഴുക്കിൽപ്പെട്ടു കാണാതായി. ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് (40), കാസർഗോഡ് ഹോസ്ദുർഗ് സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ് കാണാതായത്.
ഒന്നിച്ചെത്തി കുളി കഴിഞ്ഞപ്പോഴാണ് അഭിജിത്തിനെ കാണാതായി അറിയുന്നതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ശക്തമായ ഒഴുക്കിൽ അഭിജിത് പെട്ടിട്ടുണ്ടാകുമോ എന്നാണ് സംശയിക്കുന്നത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യയാണ് അറിയിച്ചത്. ശക്തമായ ഒഴുക്കാണ് കൊട്ടിയൂർ ബാവലി പുഴയിൽ ഉള്ളത്.