മരിച്ച മെഡിക്കൽ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി വീതം നൽകും: ഡോ. ഷംഷീർ വയലിൽ
Tuesday, June 17, 2025 2:34 AM IST
കൊച്ചി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായ ബിജെ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം സഹായം നൽകുമെന്ന് പ്രവാസി സംരംഭകനായ മലയാളി ഡോക്ടർ ഷംഷീർ വയലിൽ.
ഇതുൾപ്പെടെ അപകടത്തിൽപ്പെട്ടവർക്കായി ആറു കോടി രൂപയുടെ (2.5 മില്യൺ ദിർഹം) സാമ്പത്തിക പാക്കേജും അദ്ദേഹം പ്രഖ്യാപിച്ചു.
അപകടത്തിൽ മരിച്ച എംബിബിഎസ് വിദ്യാർഥികളായ ജയപ്രകാശ് ചൗധരി (ബാർമേർ, രാജസ്ഥാൻ), മാനവ് ഭാദു (ശ്രീ ഗംഗാ നഗർ, രാജസ്ഥാൻ), ആര്യൻ രജ്പുത് (ഗ്വാളിയോർ, മധ്യപ്രദേശ്), രാകേഷ് ദിഹോറ (ഭാവ് നഗർ, ഗുജറാത്ത്) എന്നിവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകും.
ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാർഥികൾക്കും അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്ടമായ മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കും 20 ലക്ഷം രൂപ വീതം ലഭ്യമാക്കുമെന്നും ഡോ. ഷംഷീർ പറഞ്ഞു.
2010ലെ മംഗലാപുരം വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഡോ. ഷംഷീർ സാമ്പത്തിക, വിദ്യാഭ്യാസ സഹായവും യുഎഇയിൽ ജോലിയും നൽകിയിരുന്നു.