നിലന്പൂരിൽ ഇന്ന് കൊട്ടിക്കലാശം
Tuesday, June 17, 2025 2:34 AM IST
മലപ്പുറം: കേരളത്തിന്റെ രാഷ്ട്രീയ ശ്രദ്ധ പതിഞ്ഞ നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. ഇന്നു നടക്കുന്ന കൊട്ടിക്കലാശം ഇരുമുന്നണികളുടെയും ശക്തിപ്രകടനമാകും. നാളെ നിശബ്ദ പ്രചാരണമാണ്. 19ന് വോട്ടെടുപ്പും 23ന് വോട്ടെണ്ണലും നടക്കും.
ദേശീയ, സംസ്ഥാന നേതാക്കൾ നിലന്പൂരിൽ എത്തിയ പ്രചാരണത്തിന്റെ അവസാന ദിവസങ്ങൾ വാശി നിറഞ്ഞതായിരുന്നു. കടുത്ത മത്സരമാണ് നിലന്പൂരിൽ നടക്കുകയെന്നാണ് ആഴ്ചകളായി നടന്ന തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നൽകുന്ന സൂചന.
പ്രചാരണ വിഷയങ്ങൾ മാറി മറിഞ്ഞാണ് നിലന്പൂർ തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്നത്. പി.വി. അൻവർ കേന്ദ്രബിന്ദുവായിരുന്ന ചർച്ചയുടെ ആദ്യഘട്ടം പിന്നീട് മുന്നണികളുടെ വർഗീയ കൂട്ടുകെട്ടുകളെക്കുറിച്ചും ഭരണവിരുദ്ധ വികാരത്തെക്കുറിച്ചുമായി.
ജമാ അത്തെ ഇസ്ലാമി യുഡിഎഫിനെയും, പിഡിപി ഇടതുക്ഷത്തെയും പിന്തുണച്ചത് മുസ്ലിം വോട്ടുകൾ ഏറെയുള്ള നിലന്പൂരിൽ പ്രചാരണത്തിന്റെ അവസാന നാളുകളിൽ പ്രധാന ചർച്ചയായി മാറി. ഈ സംഘടനകളോട് ഇരുമുന്നണികളിൽ കഴിഞ്ഞ കാലങ്ങളിൽ എടുത്ത സമീപനത്തിന്റെ ചരിത്രം ഓർത്തെടുത്ത് പരസ്പരം വിമർശിച്ചു.
അതേസമയം, തീവ്രവാദ സംഘടനകളെയാണ് ഇരുമുന്നണികളും തോളിലേറ്റുന്നതെന്ന് ബിജെപിയും വിമർശിക്കുന്നു.