മ്ലാവിറച്ചിയെന്ന പേരിൽ പിടിച്ചത് പോത്തിറച്ചി; യുവാക്കൾ ജയിലിൽ കഴിഞ്ഞത് 35 ദിവസം
Sunday, June 15, 2025 1:49 AM IST
തൃശൂർ: വീട്ടിൽനിന്ന് മ്ലാവിറച്ചി പിടികൂടിയെന്നപേരിൽ വനപാലകർ കേസെടുത്ത് രണ്ടുപേരെ ഒരു മാസത്തിലേറെ ജയിലിലിടച്ച സംഭവത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. വീട്ടിൽനിന്നു പിടികൂടിയത് മ്ലാവിറച്ചിയല്ല പോത്തിറച്ചിയാണെന്ന് നാളുകൾക്കുശേഷം ലാബ് റിപ്പോർട്ട്.
പേരാമ്പ്രയില്‍ താമസിക്കുന്ന കല്ലൂര്‍ കുറ്റാരപ്പിള്ളി ജോബി (43) ഒന്നാം പ്രതിയും മേച്ചിറ കാര്യാടന്‍ സുജേഷ് (40) രണ്ടാം പ്രതിയുമായാണ് കേസെടുത്തിരുന്നത്. വനപാലകര്‍ അറസ്റ്റ് ചെയ്ത ഇവര്‍ക്ക് 35 ദിവസം ജയിലില്‍ കഴിയേണ്ടിവന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. നവംബറില്‍ ഹൈക്കോടതി ഇവര്‍ക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ലാബ് പരിശോധനാഫലം പുറത്തുവന്നത്.
ജോബിയുടെ വീട്ടില്‍നിന്ന് ചാലക്കുടി ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് ഇറച്ചി പിടികൂടിയത്. ഇത് വനപാലകര്‍ക്ക് കൈമാറി. സുഹൃത്ത് സുജേഷ് തന്നതാണെന്നു ജോബി പറഞ്ഞതോടെ ഇരുവരെയും പ്രതികളാക്കി വനപാലകര്‍ കേസ് ഫയല്‍ചെയ്തു. ഇവരുമായി ബന്ധപ്പെട്ട മറ്റു നാലുപേരും പ്രതികളായിരുന്നു. തൊണ്ടിമുതല്‍ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ടെക്നോളജിയിലാണ് വിദഗ്ധ പരിശോധന നടത്തിയത്. ഇതിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
ലാബ് പരിശോധനാ ഫലം വരുന്പോഴും തങ്ങൾ സുജേഷിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസുമായി മുന്നോട്ടു പോയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വീട്ടിൽനിന്നു പിടിച്ചെടുത്തത് മ്ലാവിറച്ചി തന്നെയാണെന്ന് ജോബിയും മൊഴി നൽകിയിരുന്നതായി വനംവകുപ്പുദ്യോഗസ്ഥർ പറയുന്നു.
മ്ലാവിറച്ചിയെന്ന പേരിൽ ജോബി ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവച്ച ഫോട്ടോകളും ശബ്ദസന്ദേശങ്ങളും തെളിവായി പരിഗണിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇരുവരെയും അറസ്റ്റ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചത്. മ്ലാവിനെ വേട്ടയാടി, പാചകംചെയ്തു തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരേ ചുമത്തിയിരുന്നത്.
സുജീഷിനെയും ജോബിയെയും മർദിച്ചാണ് കുറ്റസമ്മതം ചെയ്യിച്ചതെന്ന് ഇവരുടെ അഭിഭാഷകൻ ആരോപിക്കുന്നുണ്ട്.
നിയമനടപടിക്ക് സുജേഷ്
കേസില്‍ ജയിലിലായതോടെ ജീവിതം കീഴ്മേല്‍ മറിഞ്ഞതായി സുജേഷ് പറയുന്നു. ചുമട്ടുതൊഴിലാളിയായിരുന്ന സുജേഷിന്റെ ജോലി നഷ്ടപ്പെട്ടു. കുടുംബജീവിതവും തകര്‍ന്നു. ജോലി തിരിച്ചുകിട്ടണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം.
ഉദ്യോഗസ്ഥര്ക്കെതിരേ നിയമനടപടി ആലോചിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വൈരാഗ്യബുദ്ധിയോടെയാണ് പെരുമാറിയത്. മ്ലാവിറച്ചി അല്ലെന്നു പലതവണ പറഞ്ഞിട്ടും ശാരീരികമായി ഉപദ്രവിച്ച് മൊഴി പറയിച്ചു. ആദ്യമായാണ് ജയിലില്‍ കിടക്കുന്നത്. ഇതുവരെ ഒരു കേസും ഉണ്ടായിട്ടില്ലെന്നും സുജേഷ് പറഞ്ഞു.