ഭരണനേട്ടമില്ലാത്തതിനാൽ മുഖ്യമന്ത്രി വർഗീയത പറയുന്നു: രമേശ് ചെന്നിത്തല
Tuesday, June 17, 2025 2:34 AM IST
നിലന്പൂർ: ഭരണനേട്ടമില്ലാത്തതിനാൽ മുഖ്യമന്ത്രി വർഗീയത പറയുകയാണെന്ന് കോണ്ഗ്രസ് പ്രവർത്തകസമിതി അംഗവും എംഎൽഎയുമായ രമേശ് ചെന്നിത്തല. നിലന്പൂർ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒന്പത് വർഷത്തെ ഭരണനേട്ടങ്ങളൊന്നും പറയാൻ ഇല്ലാത്തതിനാൽ തെരഞ്ഞെടുപ്പു യോഗങ്ങളിൽ പച്ചയായ വർഗീയത പറയുകയാണ്. ഇത് ആപത്കരമാണ്. നിലന്പൂരിൽ യുഡിഎഫിന്റെ വിജയം ഉറപ്പാണ്. ഇതിന്റെ പ്രതിഫലനമാണ് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ യോഗങ്ങളിൽ കണ്ട വലിയ ജനക്കൂട്ടമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങൾ ദുരിതത്തിലാണ്. ഇതിനു പരിഹാരം കാണാൻ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. വന്യമൃഗശല്യത്തിന് പരിഹാരം കാണാനോ മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ സംസ്ഥാനത്തേക്കുള്ള വരവ് തടയാനോ സർക്കാരിനു കഴിയുന്നില്ല.
ജമാഅത്തെ ഇസ്ലാമി കേന്ദ്രതലത്തിൽ ബിജെപിയെ എതിർക്കുന്ന പാർട്ടിയാണ്. അതിനാൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുന്നതിൽ തെറ്റില്ല. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര പാർട്ടിയാണെന്നത് എം.വി. ഗോവിന്ദന്റെ നിലപാടാണ്. ഈ അഭിപ്രായം യുഡിഎഫിനില്ല.
പിഡിപി മർദിതരുടെ പാർട്ടിയാണെന്നാണ് എം.വി. ഗോവിന്ദൻ പറയുന്നത്. ജമാഅത്തെ ഇസ്ലാമി അവരുടെ പഴയ നിലപാടുകൾ മാറ്റിയതായി പ്രതിപക്ഷ നേതാവ് പറഞ്ഞത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അവരുടെ നിലപാടുകൾ വിശദീകരിക്കേണ്ടത് താൻ അല്ലെന്നായിരുന്നു മറുപടി.
വെൽഫെയർ പാർട്ടിയുടെ പിന്തുണ സ്വീകരിച്ചതിൽ യുഡിഎഫിൽ അഭിപ്രായഭിന്നതയില്ല. പി.വി. അൻവറിന്റെ റോഡ് ഷോയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായല്ലോ എന്ന ചോദ്യത്തിന്, നിലന്പൂരിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം എന്നായിരുന്നു മറുപടി. പന്തളം സുധാകരൻ, ജയതിലക് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.