പേടിക്കേണ്ട, മീൻ കഴിക്കാം
Sunday, June 15, 2025 1:49 AM IST
കൊച്ചി: കൊച്ചി പുറംകടലില്‍ കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് മത്സ്യമേഖലയിലുണ്ടായ ആശങ്ക പരിഹരിക്കാനായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) നടത്തിയ പ്രാഥമിക പരിശോധനയില്‍ മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യമെന്ന് റിപ്പോര്‍ട്ട്. സിഫ്റ്റ് ആലപ്പുഴ പുറംകടലില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.
കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ തെക്കന്‍ തീരദേശങ്ങളിലെ 30 സാമ്പിള്‍ പരിശോധിച്ചതില്‍ ഒന്നില്‍പ്പോലും നെഗറ്റീവ് ഫലമില്ലെന്ന് സിഫ്റ്റ് ഡയറക്ടര്‍ ഡോ. ജോര്‍ജ് നൈനാന് പറഞ്ഞു. കടല്‍വെള്ളത്തിന്റെ സാമ്പിളും പരിശോധിച്ചിരുന്നു. എണ്ണയുടെ അംശം കണ്ടെത്താനായില്ല. പിഎച്ച് മൂല്യം സ്വാഭാവിക തോതിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അഴീക്കോട് പുറംകടലിലെ കപ്പലപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മുതല്‍ വടക്കോട്ടുള്ള തീരപ്രദേശങ്ങളിലെ മത്സ്യ സാമ്പിള്‍ ശേഖരിക്കും. മത്സ്യഫെഡ് ശേഖരിക്കുന്ന സാമ്പിളുകളില്‍ പഠനം നടത്തി അടുത്തയാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ഉണ്ടായ പ്രത്യാഘാതം പഠിക്കാന്‍ കുഫോസ്, സിഎംഎഫ്ആര്‍ഐ, സിഫ്റ്റ് എന്നീ സ്ഥാപനങ്ങളുടെ സംയുക്തസമിതിയെ ഫിഷറീസ് വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്.