കപ്പല്‍ അപകടങ്ങളിലെ നഷ്ടപരിഹാരം ; മത്സ്യസമ്പത്തിന്റെ നാശവും കണക്കിലെടുക്കണം: ഹൈക്കോടതി
Saturday, June 14, 2025 12:57 AM IST
കൊച്ചി: തീരത്തു നിന്ന് 200 നോട്ടിക്കല്‍ മൈല്‍ വരെ എത്തുന്ന എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലുണ്ടാകുന്ന കപ്പല്‍ അപകടങ്ങളുമായി ബന്ധപ്പെട്ട നാശനഷ്ടം നിശ്ചയിക്കുമ്പോള്‍ മത്സ്യസമ്പത്തിനുണ്ടായ നാശവും കണക്കിലെടുക്കണമെന്ന് ഹൈക്കോടതി.
ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. കപ്പൽ അപകടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കടക്കം നഷ്ടപരിഹാരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന് നല്കിയ ഹര്‍ജിയിലെ ഉത്തരവിലാണ് കോടതിയുടെ നിര്‍ദേശം. കോടതിയെ സഹായിക്കാനായി അഡ്വ. അര്ജുന് ശ്രീധറിനെ അമിക്കസ് ക്യൂറിയായും നിയമിച്ചു.
നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് പുറമെ ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിനും കഴിയും. നഷ്ടപരിഹാരം ഈടാക്കാനായി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് കപ്പലുകള്‍ അറസ്റ്റ് ചെയ്യാമെന്നും വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു.
സംസ്ഥാന സര്‍ക്കാറിന് നടപടിയെടുക്കാനാകില്ലെങ്കില് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണം. അഗ്നിക്കിരയായ എവി വാന്‍ഹായ് 503 കപ്പലില്‍ 1754 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഇതിലുള്ളത് കത്തുന്ന ദ്രവങ്ങളും മഷിയും തിന്നറുമടക്കം രാസവസ്തുക്കളും, കീടനാശിനികളും, പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന വസ്തുക്കളുമാണ്. സമുദ്രത്തിന്റെ ആവാസവ്യവസ്ഥയെ സാരമായി ബാധിക്കാനിടയുള്ളവയാണ് ഇതെന്നും അറിയിച്ചിട്ടുണ്ട്.
മുങ്ങിയ കപ്പലുണ്ടാക്കുന്ന പരിസ്ഥിതി നാശം തിട്ടപ്പെടുത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.