ലഹരിക്കേസ് വ്യാജമെന്ന പരാതി: കൽക്കണ്ടമാണെന്ന് യുവാക്കൾ മൊഴി നൽകിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
Sunday, June 15, 2025 1:49 AM IST
കോഴിക്കോട്: കോഴിക്കോട് രണ്ട് യുവാക്കള്‍ക്കെതിരേ ചുമത്തിയ ലഹരിക്കേസ് വ്യാജമാണെന്ന പരാതിയിൽ പോലീസിനു വീഴ്ചയില്ലെന്നു പ്രത്യേക അന്വേഷസംഘത്തിന്റെ കണ്ടെത്തൽ.
യുവാക്കളെ കസ്റ്റഡിയിൽ എടുക്കുമ്പോഴും റിമാൻഡ് ചെയ്യുമ്പോഴും മൊഴിയിലോ ജാമ്യഹർജിയിലോ കൈവശം ഉണ്ടായിരുന്നത് കൽക്കണ്ടമെന്ന് പോലീസിനെയോ കോടതിയെയോ അറിയിച്ചിരുന്നില്ലെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച കോഴിക്കോട് നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ കെ.എ. ബോസിന്റെ റിപ്പോർട്ട്.
കോഴിക്കോട് നടക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കണ്ണൂർ വാരത്തെ നന്ദനത്തിൽ മണികണ്ഠൻ, കാസർഗോഡ് കോളിച്ചാൽ ഞെരളേറ്റ് ബിജു മാത്യു എന്നിവരെ റിമാൻഡ് ചെയ്തിരുന്നു.
എന്നാൽ, രാസപരിശോധനാ ഫലത്തിൽ മയക്കുമരുന്നിന്റെ അംശം കണ്ടെത്താൻ കഴിഞ്ഞില്ല. ജയിലിലായി അഞ്ച് മാസത്തിനുശേഷമാണ് കോടതി പ്രതികളെ ജയിൽമോചിതരാക്കിയത്.
തുടർന്ന് വ്യാജ മയക്കുമരുന്ന് കേസിൽ നിരപരാധികളായ രണ്ട് യുവാക്കളെ പ്രതി ചേർത്ത് മാസങ്ങളോളം ജയിലിൽ അടച്ച സംഭവത്തിൽ പോലീസിനെതിരേ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് മുഖ്യമന്ത്രിക്ക് പരാതി നൽകി.
തുടർന്ന് ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാൻ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് ഡിജിപി നിർദേശവും നൽകി. ഇതു പ്രകാരം നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ അന്വേഷണം നടത്തുകയായിരുന്നു.