കാടുപിടിച്ച പറന്പുകൾ വൃത്തിയാക്കാൻ സർക്കാർ നിർദേശം
Sunday, June 15, 2025 1:49 AM IST
തൃശൂർ: സംസ്ഥാനത്ത് കാടുമൂടിക്കിടക്കുന്ന പറന്പുകൾ വൃത്തിയാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉടമകളും തദ്ദേശഭരണ സ്ഥാപനങ്ങളും ജാഗ്രതൈ! ഉടമ പറന്പു വൃത്തിയാക്കിയില്ലെങ്കിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ വൃത്തിയാക്കി അതിന്റെ ചെലവ് ഉടമയിൽനിന്ന് ഈടാക്കാമെന്ന പഞ്ചായത്തീരാജ് ചട്ടം കർശനമായി നടപ്പാക്കാൻ സർക്കാർ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കു നിർദേശം നൽകി.
സംസ്ഥാനത്തൊട്ടാകെ കാടുപിടിച്ച പറന്പുകൾ വൃത്തിയാക്കി പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി നടപടി സ്വീകരിക്കാൻ പറന്പുകളുടെ ഉടമകൾക്കും കൈവശക്കാർക്കും നിർദേശം നൽകണമെന്ന് സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഉത്തരവു നൽകിക്കഴിഞ്ഞു.
അയൽപക്കത്തെ കാടുകയറിക്കിടന്ന പറന്പിൽനിന്നുള്ള പാന്പുകടിയേറ്റ് തൃശൂർ മാള പൊയ്യ പഞ്ചായത്ത് പരിധിയിൽ 2021 മാർച്ച് 24ന് മൂന്നു വയസുകാരനായ കുട്ടി മരിച്ചിരുന്നു.
ഈ സംഭവത്തെത്തുടർന്ന് 2023 മാർച്ച് രണ്ടിന് കാടുപിടിച്ച പറന്പുകൾ വൃത്തിയാക്കേണ്ടതുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതാണ് ഇപ്പോൾ സംസ്ഥാന സർക്കാർ കർശനമായി നടപ്പാക്കാനൊരുങ്ങുന്നത്.തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഇത്തരം കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്നതിന് 1994ലെ കേരള പഞ്ചായത്തുരാജ് ആക്ടിൽ സെക്ഷൻ 238, 239, 240 പ്രകാരം ഉടമകൾക്ക് നിർദേശം നൽകാവുന്നതാണ്.
കാടുപിടിച്ച പറന്പ് വ്യക്തിക്കോ കൃഷിക്കോ ആപത്തുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് പഞ്ചായത്ത് കരുതുന്നപക്ഷം ആ സ്വകാര്യ പറന്പിലെ വൃക്ഷമോ ശാഖയോ മുറിച്ചുമാറ്റണമെന്നും കാട്ടുചെടികൾ, ഹാനികരമായ വൃക്ഷ-സസ്യാദികൾ, വിഷകരമായ ഇഴജന്തുക്കൾ, ഉപദ്രവകാരികളായ മൃഗങ്ങൾ എന്നിവ അയൽപക്കത്തിന് ഉപദ്രവകരമായിട്ടുള്ളതാണെങ്കിൽ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആക്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
നടപടി സ്വീകരിക്കുന്നതിന് പറന്പിന്റെ ഉടമയോടോ കൈവശക്കാരനോടോ നിർദേശിക്കണമെന്നാണ് ചട്ടം. അവർ ചെയ്യാത്തപക്ഷം സെക്രട്ടറിക്ക് നേരിട്ടു വൃത്തിയാക്കിക്കാം. ഇതിനു വരുന്ന ചെലവ് ഉടമയിൽനിന്ന് ഈടാക്കുകയും ചെയ്യാം.