വയനാട് ദുരന്തബാധിതരുടെ വായ്പ; കേന്ദ്രത്തെ കുടഞ്ഞ് ഹൈക്കോടതി
Saturday, June 14, 2025 2:33 AM IST
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.
ബാങ്ക് വായ്പ എഴുതിത്തള്ളുന്നതില്നിന്നു കേന്ദ്രത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വായ്പ എഴുതിത്തള്ളാന്‍ സര്‍ക്കാരിനു ഭരണഘടനാപരമായി വിവേചനാധികാരമുണ്ടെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഭരണഘടനയുടെ 73-ാം അനുഛേദമനുസരിച്ച് കേന്ദ്രസര്‍ക്കാരിനു തീരുമാനമെടുക്കാം. ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് ഒഴിവാക്കിയെന്നാണു കേന്ദ്രം അറിയിച്ചത്. ഓരോ ദുരന്തത്തിലും വായ്പ എഴുതിത്തള്ളാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ രാജ്യത്ത് ഒരു നിയമമുണ്ടെന്ന് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, പി.എം. മനോജ് എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് ഓര്‍മിപ്പിച്ചു.
വായ്പ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാരിനു നടപടി സ്വീകരിക്കാനാകും. ഇല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അശക്തരെന്ന് പറയേണ്ടിവരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രകൃതി ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്നതു സംബന്ധിച്ച വകുപ്പുകള്‍ ഒഴിവാക്കിയെന്ന് ദേശീയ ദുരന്തനിവാരണ അഥോറിറ്റി സത്യവാങ്മൂലം നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിനു വലിയ അധികാരമുള്ള ഫെഡറല്‍ സ്വഭാവമുള്ള രാജ്യത്ത് ഇത്തരമൊരു നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കരുത്.
ദുരന്തനിവാരണ നിയമത്തിന്റെ ഭാഗമായല്ലാതെതന്നെ ബാങ്കുകൾക്കു നിര്‍ദേശം നല്‍കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനുണ്ട്. ആ അധികാരം തങ്ങള്‍ പ്രയോഗിക്കാത്തതാണെന്ന് പറയാനുള്ള ആര്‍ജവമെങ്കിലും കാണിക്കണം.
നിയമത്തിന്റെ വ്യവസ്ഥ പറഞ്ഞ് തങ്ങള്‍ക്ക് ഇതിനുള്ള ശേഷിയില്ലെന്നു ചൂണ്ടിക്കാട്ടി ഓടിയൊളിക്കാനാകില്ല. ഇല്ലെങ്കില്‍ സര്‍ക്കാര്‍ അശക്തരാണെന്ന് പറയേണ്ടിവരുമെന്നും കോടതി പറഞ്ഞു.
സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പ്രത്യേക അധികാരമുണ്ടെങ്കിലും ഇതു നയപരമായ തീരുമാനത്തിന്റെ ഭാഗമായിട്ടാകണമെന്ന് അഡീ. സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. അല്ലെങ്കില്‍ കോടതിയുടെ നിര്‍ദേശമുണ്ടാകണം. കേന്ദ്രത്തിനായി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം തേടിയതിനെത്തുടര്‍ന്ന് വിഷയം വീണ്ടും ജൂലൈ നാലിനു പരിഗണിക്കാന്‍ മാറ്റി.
ദേശീയപാതകള്‍ ഇടിഞ്ഞുതാഴുകയും തകരാറിലാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ദേശീയപാതകള്‍ക്കായി ദുരന്തനിവാരണ പ്ലാന്‍ അനിവാര്യമാണെന്നും കോടതി പറഞ്ഞു. മണ്‍സൂണ്‍ കാലത്ത് കേരളത്തിലെങ്കിലും അതനുസരിച്ച് മുന്‍കരുതല്‍ വേണ്ടതാണെന്നും ചൂണ്ടിക്കാട്ടി.
ഇത്തരമൊരു പദ്ധതി ദേശീയപാതാ അഥോറിറ്റിക്ക് ഇല്ലെന്നും സംസ്ഥാനത്തെ 36 ശതമാനം ദേശീയപാതകളും അപകടസാധ്യതയുള്ളതാണെന്ന് നാറ്റ്പാക് റിപ്പോര്‍ട്ടുണ്ടെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.