വീണ്ടും കാട്ടാനക്കലി; ആദിവാസി സ്ത്രീ മരിച്ചു
Saturday, June 14, 2025 2:33 AM IST
പീരുമേട്: വനവിഭങ്ങൾ ശേഖരിക്കാൻ ഭർത്താവിനോടും മക്കളോടുമൊപ്പം കാട്ടിൽപോയ ആദിവാസി സ്ത്രീ കാട്ടാന ആക്രമണത്തിൽ മരിച്ചു. തോട്ടാപ്പുരയിൽ താമസിക്കുന്ന മലപണ്ടാരം വിഭാഗത്തിൽപ്പെട്ട സീതയാണ് (42)മരിച്ചത്.
ആക്രമണത്തിൽ സീതയുടെ ഭർത്താവ് ബിനുവിന് പരിക്കേറ്റു. ഇദ്ദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്നലെ ഉച്ചയോടെയാണ് വനവിഭവങ്ങൾ ശേഖരിക്കാൻ ഇവർ കാട്ടിലേക്ക് പോയത്. ഇവരുടെ വീടിനു താഴ്ഭാഗത്തുള്ള വനമേഖലയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
ഈ സമയം കാട്ടിനുള്ളിൽ ഉണ്ടായിരുന്ന കൊന്പനാണ് ഇവരെ ആക്രമിച്ചത്. ആദ്യം സീതയുടെ നേരെ പാഞ്ഞടുത്ത ആന തുന്പിക്കൈ കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. ഇത് കണ്ട ഭർത്താവ് ബിനു ഓടിയെത്തിയപ്പോഴേക്കും അദ്ദേഹത്തെയും തുന്പിക്കൈയ്ക്ക് ചുഴറ്റി എറിഞ്ഞു. നിലത്തുവീണു കിടക്കുകയായിരുന്ന സീതയുടെ നേർക്ക് തിരിഞ്ഞ ആന ചവിട്ടിപരിക്കേൽപ്പിച്ചു.
ഭർത്താവും മക്കളും ചേർന്ന് ബഹളംകൂട്ടി ആനയെ ഇവിടെ നിന്നും അകറ്റിയ ശേഷം സീതയെ ചുമന്നുകൊണ്ട് കാടിനു പുറത്തെത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവത്തിൽ പ്രതിഷേധിച്ച് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ കൊല്ലം-തേനി ദേശീയപാത ഉപരോധിച്ചു. പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിൽ പീരുമേട്ടിലെ വനം വകുപ്പ് ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തി.
പ്രദേശത്തെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്
വണ്ടിപ്പെരിയാർ: കാട്ടനായുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്. ബഥേൽ പ്ലാന്റേഷന്റെ മൗണ്ട് എസ്റ്റേറ്റിലെ അന്തോണി സ്വാമിക്കാണ് (60) പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം.
തൊഴിലാളികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ കാട്ടാനകൾ ഇവർക്ക് സമീപം എത്തുകയായിരുന്നു. പ്രദേശത്ത് മഴയും കനത്ത മൂടൽമഞ്ഞും മൂലം ആനയെ ഇവർക്ക് കാണാനായില്ല.
ആന ശബ്ദം പുറപ്പെടുവിച്ചപ്പോൾ പരിഭ്രാന്തരായ ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അന്തോണിയെ ആന ആക്രമിച്ചത്. ഇദ്ദേഹത്തെ തുന്പിക്കൈയ്ക്ക് എടുത്തെറിയുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന തൊഴിലാളിയായ അരുൾ (60) അത്ഭുതകരമായി രക്ഷപ്പെട്ടു.