മാസപ്പടി: ഹര്ജിക്കാരന് എതിര് സത്യവാങ്മൂലം നല്കി
Saturday, June 14, 2025 2:33 AM IST
കൊച്ചി: മാസപ്പടി ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ അവ്യക്തവും വസ്തുതകള്‍ വളച്ചൊടിക്കുന്നതുമാണെന്നു ചൂണ്ടിക്കാട്ടി ഹര്ജിക്കാരന് എതിര് സത്യവാങ്മൂലം നല്കി.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് ഹര്‍ജിക്കാരനായ മാധ്യമപ്രവര്ത്തകന് എം.ആര്. അജയന് നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
15ാം പ്രതിയായ മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്‍സിനു നല്‍കാത്ത സേവനത്തിന് സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്ന് ഇന്‍കം ടാക്സ് സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍, അങ്ങനെയല്ലെന്നു സ്ഥാപിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. വ്യക്തിപരമായ ആരോപണങ്ങള്‍ക്കു മറുപടി നല്കാന് സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെങ്കിലും അഴിമതിയുടെ കാര്യത്തില്‍ വിശദീകരണം നല്കാന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
പൊതുതാത്പര്യമോ അഴിമതിയോ പോലുള്ള ആരോപണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുവാദമില്ലാതെതന്നെ ഹൈക്കോടതിക്ക് സിബിഐ അന്വേഷണത്തിനു നിര്‍ദേശിക്കാമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്നും ഹര്ജിക്കാരന് കോടതിയെ അറിയിച്ചു.