തീരദേശത്തെ കെട്ടിടനിർമാണ അനുമതിക്ക് വീണ്ടും സിആർഇസഡ് കുരുക്ക്
Saturday, June 14, 2025 2:33 AM IST
കൊച്ചി: തീരദേശത്തു കെട്ടിടനിർമാണ അനുമതിക്ക് വീണ്ടും കുരുക്ക്. നിർമിക്കുന്ന കെട്ടിടം പാരമ്പര്യേതര തീരദേശ സമൂഹത്തിൽപ്പെട്ടവർക്കു വിൽക്കുകയോ കൈമാറുകയോ ചെയ്യരുത് എന്ന തീരദേശ മേഖലാ മാനേജ്മെന്റ് അഥോറിറ്റിയുടെ വ്യവസ്ഥയാണ് പ്രതിസന്ധിയാകുന്നത്.
തീര നിയന്ത്രണ വിജ്ഞാപനത്തിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും കെട്ടിടനിർമാണ അനുമതിക്കായി നൽകുന്ന അപേക്ഷകൾ പരിഗണിക്കണമെങ്കിൽ ഈ വ്യവസ്ഥ നിർബന്ധമായും പാലിക്കേണ്ടതുണ്ട്. ഇത്തരമൊരു വ്യവസ്ഥ നിർബന്ധമാക്കുന്നത് അപേക്ഷകരെ ഭാവിയിൽ ബുദ്ധിമുട്ടിലാക്കുമെന്ന് തീരവാസികൾ ചൂണ്ടിക്കാട്ടുന്നു.
കെട്ടിട ഉടമസ്ഥത കൈമാറുന്നതിനു വിലക്കേർപ്പെടുത്തുമ്പോൾ സ്വാഭാവികമായും കെട്ടിടം ഉൾക്കൊള്ളുന്ന ഭൂമിയുടെ വിനിമയം അസാധ്യമാകുന്ന സ്ഥിതിയുണ്ടാകുമെന്നാണ് ആക്ഷേപം.
തീരദേശ മേഖലാ മാനേജ്മെന്റ് അഥോറിറ്റിയുടെ ഉത്തരവിലെ പാരമ്പര്യേതര തീരദേശ സമൂഹത്തിൽപ്പെട്ടവർ എന്ന പ്രയോഗം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും മറ്റുമായി വായ്പാ ആവശ്യങ്ങൾക്കു കെട്ടിടം ഉൾപ്പെടുന്ന ഭൂമി ഈടായി നൽകുന്ന അവസരങ്ങളിൽ ബാങ്ക് ലോൺ നിഷേധിക്കപ്പെടാനും പുതിയ വ്യവസ്ഥ കാരണമായേക്കും.
വ്യവസ്ഥകൾ പിൻവലിക്കണം: ഹൈബി ഈഡൻ
തീരദേശങ്ങളിൽ താമസിക്കുന്നവരുടെ ഭൂമി കൈമാറ്റത്തിനു തടസമുണ്ടാക്കുന്ന വ്യവസ്ഥകൾ പിൻവലിക്കണമെന്ന് ഹൈബി ഈഡൻ എംപി.
കൈവശമുള്ള ഭൂമിയുടെ വിനിമയത്തിനു പോലും നിയന്ത്രണമേർപ്പെടുത്തുന്നത് ന്യായീകരിക്കാനാകില്ലെന്നു തീരദേശ മേഖലാ മാനേജ്മെന്റ് അഥോറിറ്റിയുടെ മെംബര്‍ സെക്രട്ടറി സുനില്‍ പമിദിക്കു നൽകിയ കത്തിൽ എംപി വ്യക്തമാക്കി.
കടലും കായലും കരകയറിയും മറ്റും ഭൂമി നഷ്ടപ്പെടുന്നവരാണ് സിആർ ഇസഡ് വിജ്ഞാപനത്തിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ താമസക്കാർ. കെട്ടിടനിർമാണ അനുമതിക്കായി ലഭ്യമാകുന്ന അപേക്ഷകൾ കാലതാമസം കൂടാതെ തീർപ്പാക്കാൻ തീരദേശ മേഖലാ മാനേജ്മെന്റ് അഥോറിറ്റി പ്രത്യേക ശ്രദ്ധ പുലർത്തണം. ആവശ്യമെങ്കിൽ അദാലത്ത് നടത്തണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.