എസി റോഡിലെ വിള്ളല്‍: കെഎസ്ടിപി സാങ്കേതിക പരിശോധന തുടങ്ങി
Saturday, June 14, 2025 12:57 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: നവീനരീതിയില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ചങ്ങനാശേരി-ആലപ്പുഴ റോഡിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വിള്ളല്‍ കെഎസ്ടിപി നിയോഗിച്ച കണ്‍സള്‍ട്ടന്റ് പരിശോധിച്ചു തുടങ്ങി. കുട്ടനാടിന് അനുയോജ്യമായി റോഡ് നിര്‍മിക്കുമ്പോള്‍ പാലങ്ങളുടെ അപ്രോച്ച് അല്പം താഴുക പതിവാണെന്ന് കെഎസ്ടിപി അധികൃതര്‍ പറഞ്ഞു.
ഏതൊക്കെ പാലത്തിലും അപ്രോച്ച് റോഡിലുമാണ് വിള്ളലുണ്ടായിരിക്കുന്നതെന്നും അകല്‍ച്ച എത്രയാണെന്നും ഭാവിയിലിത് പാലങ്ങളെ എങ്ങനെ ബാധിക്കുമെന്നുമാണ് പരിശോധിക്കുന്നത്. പരിശോധനാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെഎസ്ടിപി അധികൃതര്‍ പറഞ്ഞു.
24.5 കിലോമീറ്റര്‍ എസി റോഡില്‍ 14 ചെറിയ പാലങ്ങളും നാല് വലിയ പാലങ്ങളും അഞ്ച് ഫ്ളൈ ഓവറുകളും മൂന്ന് കോസ്വേകളും ഉള്‍പ്പെടെ 26 പാലങ്ങളാണുള്ളത്. മാമ്പുഴക്കരി, നെടുമുടി പാലങ്ങള്‍ക്കും അപ്രോച്ചിനും ഇടയിലാണ് വിള്ളലുകള്‍ നേരിട്ടത്.
അറുപത് മീറ്ററോളം പൈലിംഗ് നടത്തിയാണ് പാലങ്ങളുടെ തൂണുകള്‍ ഉറപ്പിച്ചിരിക്കുന്നത്. അതിനാല്‍ പാലങ്ങള്‍ക്ക് യാതൊരു ബലക്കുറവും ഉണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
2018ലെ മഹാപ്രളയത്തില്‍ എസി റോഡും കുട്ടനാടും മുങ്ങിപ്പോയതിനെത്തുടര്‍ന്നാണ് റീബിൽഡ് കേരളയുടെ ഭാഗമായി ഈ റോഡിന്റെ നവീകരണത്തിന് പദ്ധതിയിട്ടത്. 2020ലാണ് നിര്‍മാണം ആരംഭിച്ചത്.
ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സഹകരണസംഘം ഏറ്റെടുത്ത നിര്‍മാണം അവസാനഘട്ടത്തിലാണ്. വെള്ളപ്പൊക്കം അതിജീവിക്കത്തക്കവിധം നിര്‍മിച്ച റോഡിന്റെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസത്തെ മഴയില്‍പ്പോലും വെള്ളം കയറിയത് ആശങ്കയുളവാക്കുന്നു.