പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം; കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Sunday, June 15, 2025 1:49 AM IST
പീരുമേട്: പീരുമേട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ വ്യക്തമാക്കി. എന്നാൽ, ഇതു സ്ഥിരീകരിക്കാൻ പോലീസ് തയാറായിട്ടില്ല.
കഴിഞ്ഞ ദിവസമാണ് തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീത (42) കൊല്ലപ്പെട്ടത്. വനത്തിൽവച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ് ബിനു പറഞ്ഞിരുന്നത്. ബിനു പോലീസ് നിരീക്ഷണത്തിലാണ്.
ബിനുവും ഭാര്യ സീതയും രണ്ടു കുട്ടികൾക്കൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയപ്പോൾ മീൻമുട്ടി ഭാഗത്തുവച്ച് തന്നെയും ഭാര്യ സീതയെയും കാട്ടാന ആക്രമിച്ചു എന്നാണ് ബിനു ബന്ധുക്കളെ അറിയിച്ചിരുന്നത്.
സീതയുടെ ദേഹത്തെ പരിക്കുകളും, കാട്ടാന എടുത്തെറിഞ്ഞു എന്നു പറഞ്ഞ ബിനുവിന്റെ ദേഹത്ത് പരിക്കുകൾ ഇല്ലാതിരുന്നതും വനംവകുപ്പിനെയും ഡോക്ടർമാരെയും സംശയത്തിലാക്കിയെന്ന് കോട്ടയം ഡിഎഫ്ഒ എൻ. രാജേഷ് പറഞ്ഞു.
പോസ്റ്റ്മോർട്ടം പരിശോധനയിൽ സീതയുടെ ദേഹത്ത് വന്യമൃഗ ആക്രമണത്തിന്റെ ലക്ഷണമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഡോക്ടർ പറയുന്നു. തലയുടെ ഇരുവശത്തും പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചതിന്റെ പരിക്കുകൾ ഉണ്ടായിരുന്നു. മരത്തിൽ ബലമായി ഇടിപ്പിച്ചത് ആകാനാണ് സാധ്യത. തലയ്ക്കു പിന്നിൽ വീണു പരിക്കേറ്റ മുറിവുണ്ട്. മുഖത്തും കഴുത്തിലും മൽപ്പിടിത്തം നടന്ന പാടുകളുമുണ്ട്.
കഴുത്തിൽ ശക്തിയായി അമർത്തി പിടിച്ചതിന്റെയും മുഖത്ത് രണ്ടു കൈകൊണ്ടും അടിച്ചത്തിന്റെയും പാടുകൾ ഉണ്ടായിരുന്നു. ഇടതു വശത്തെ ഏഴു വാരിയെല്ലുകളും വലതുവശത്തെ ആറു വാരിയെല്ലുകളും പൊട്ടുകയും മൂന്നെണ്ണം ശ്വാസകോശത്തിൽ തറച്ചുകയറുകയും ചെയ്തു. നാഭിക്ക് തൊഴിയേറ്റ പരിക്കുമുണ്ട്. ഇതെല്ലാമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിക്കാൻ കാരണമെന്ന് ഡോക്ടർ പറയുന്നു. പീരുമേട് താലൂക്ക് ആശുപത്രിയിലെ ഫോറൻസിക് സർജൻ ആദർശ് രാധാകൃഷ്ണനാണ് പോസ്റ്റ്മോർട്ടം ചെയ്തത്.