പാലുകാച്ചൽ നടക്കേണ്ടിയിരുന്ന വീട്ടുമുറ്റത്തുയർന്നത് മരണപ്പന്തൽ
Saturday, June 14, 2025 2:33 AM IST
താൻ വൈകാതെ മടങ്ങിയെത്തുമെന്നും തുടർന്ന് ഇവിടെ ഉണ്ടാകുമെന്നും പറഞ്ഞിറങ്ങിയ രഞ്ജിതയുടെ മടക്കം ഒരു നാടിന്റെ ദുഃഖമായി മാറുന്നു.
പത്തനംതിട്ട പുല്ലാട് കുറുങ്ങഴക്കാവിലെ കൊഞ്ഞോൺ വീടിന്റെ മുറ്റത്ത് ഇന്നലെ ഒരു പന്തൽ ഉയർന്നത് രഞ്ജിതയുടെ അന്ത്യയാത്രയ്ക്കു വേണ്ടിയായിരുന്നു. ഒരുമാസംകൂടി കഴിയുന്പോൾ ആ മുറ്റത്ത് പുതിയ വീടിന്റെ പാലുകാച്ചലിനു പന്തൽ ഇടേണ്ടതായിരുന്നു.
ഓണത്തിനു മുന്പായി പുതിയ വീടിന്റെ പാലുകാച്ചൽ നടത്തണമെന്നായിരുന്നു രഞ്ജിതയുടെ ആഗ്രഹം. ജൂലൈയിൽ പണികൾ പൂർത്തീകരിച്ചാൽ ചിങ്ങത്തിൽ കയറിത്താമസം നടത്താമെന്നും കരുതി. അമ്മയെയും മക്കളെയും പുതിയ വീട്ടിലേക്കു മാറ്റാൻ രഞ്ജിതയ്ക്ക് തിടുക്കമേറെയായിരുന്നു.
വിദേശജോലി മതിയാക്കി പുതിയ വീട്ടിൽ താമസിക്കാൻ താനുമുണ്ടാകുമെന്ന് അമ്മയ്ക്കും മക്കൾക്കും ഉറപ്പുനൽകിയാണ് മടങ്ങിയത്. ജില്ലാ ആശുപത്രിയിൽ അവധിക്കുള്ള അപേക്ഷയിലെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനെത്തിയപ്പോൾ വൈകാതെ താൻ തിരികെ ജോലിയിൽ പ്രവേശിക്കുമെന്ന് ആശുപത്രി സൂപ്രണ്ടിനോടും പറഞ്ഞിരുന്നു.
ആദ്യം ഒമാനിൽ ജോലിയിലായിരുന്ന രഞ്ജിത പിന്നീട് മസ്കറ്റിലേക്കു പോയി. അവിടെ മക്കളെയും ഒപ്പം കൂട്ടിയിരുന്നു. കുട്ടികൾ ഒരുവർഷം മുന്പുവരെ അവിടെയാണ് പഠിച്ചത്. യുകെയിൽ ജോലി ലഭിച്ചതോടെയാണ് നാട്ടിൽ മടങ്ങിയെത്തി മകൻ ഇന്ദുചൂഡനെ പുല്ലാട് എസ്വി ഹൈസ്കൂളിലും മകൾ ഇതികയെ ഇരവിപേരൂർ ഒഇഎം സ്കൂളിലും ചേർത്തത്.
മക്കളെ ഏറെ സ്നേഹിച്ചിരുന്ന രഞ്ജിത ഇവരുടെ പഠനകാര്യങ്ങൾക്കായി ലണ്ടനിൽനിന്നുപോലും അധ്യാപകരെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. അമ്മയ്ക്കും മക്കൾക്കും ഒരു കുറവും വരുത്തരുതെന്ന ചിന്തയിൽ വേണ്ട ക്രമീകരണങ്ങൾ ഇത്തവണയും ലണ്ടനിലേക്കുള്ള മടക്കയാത്രയ്ക്കു മുന്പു ചെയ്തിരുന്നു.
രഞ്ജിതയുടെ മരണവിവരം അറിഞ്ഞു സഹപ്രവർത്തകരായിരുന്നവരും സഹപാഠികളും കണ്ണീരോടെയാണ് ഇന്നലെ പുല്ലാട്ടെ വീട്ടിലെത്തിയത്. ഗൾഫിലായിരുന്ന സമയത്ത് അവിടെ സഹപ്രവർത്തകർക്കിടയിലും മറ്റു മലയാളികളുമായും രഞ്ജിതയ്ക്കു നല്ല ബന്ധങ്ങളായിരുന്നു.
അവരുമായുള്ള സ്നേഹബന്ധത്തിന്റെ സ്മരണകൾ പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്. പന്തളത്തെ നഴ്സിംഗ് പഠനകാലത്തെ സുഹൃത്തുക്കളും ഏറെ ദുഃഖത്തോടെയാണ് സ്മരണകൾ പങ്കുവച്ചിരിക്കുന്നത്.