കപ്പൽ അപകടം: ക്യാപ്റ്റനും ജീവനക്കാര്‍ക്കും കോവിഡ്; കേസില്‍ തുടര്‍നടപടികള്‍ വൈകും
Saturday, June 14, 2025 12:57 AM IST
കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ 3യുടെ ക്യാപ്റ്റനും മറ്റ് ചില ജീവനക്കാര്‍ക്കും കോവിഡ് പിടിപെട്ടതോടെ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ വൈകുന്നു. കോവിഡ് ബാധിതരായ ഇവര്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.
കേസിലെ രണ്ടും മൂന്നും പ്രതികളായ ക്യാപ്റ്റനിൽനിന്നും ജീവനക്കാരില്‍നിന്നും മൊഴി രേഖപ്പെടുത്താനിരിക്കെയാണ് ഇവര്‍ അസുഖബാധിതരാണെന്നു കണ്ടെത്തിയത്. കേസെടുത്ത കാര്യം പോലീസ് കപ്പല്‍ കമ്പനിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, മുങ്ങിയ കപ്പലില്‍നിന്ന് വൊയേജ് ഡാറ്റാ റിക്കാര്‍ഡര്‍ (വിഡിആര്‍) എത്രയും വേഗം വീണ്ടെടുക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് നിര്‍ദേശം നല്കി. കപ്പലിന്റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം തുടങ്ങിയവ ഇതിലുണ്ടാകും.
24 മണിക്കൂറിനകം ഇന്ധനം നീക്കുന്ന പ്രവൃത്തി മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവും ഡിജിഎസ് കൈമാറിയിട്ടുണ്ട്. കപ്പലിന്റെ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനമുണ്ടെന്നാണ് കണക്കാക്കുന്നത്.
എംഎസ്സി എല്‍സ 3യുടെ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയാണ് കേസിലെ ഒന്നാം പ്രതി. അലക്ഷ്യമായി കപ്പലോടിക്കൽ, കപ്പല്‍പ്പാതയില്‍ തടസവും അപകടവും ഉണ്ടാക്കൽ, അശ്രദ്ധമായി വിഷവസ്തുക്കള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കോസ്റ്റല്‍ പോലീസ് കേസെടുത്തിട്ടുള്ളത്.