ക്ലാസ് തുടങ്ങേണ്ട സമയത്ത് പ്രവേശനപരീക്ഷ; വിദ്യാർഥികളെ ആശങ്കയിലാക്കി സാങ്കേതിക സർവകലാശാല
Saturday, June 14, 2025 12:57 AM IST
തിരുവനന്തപുരം: കോളജുകളിൽ പ്രവേശന നടപടികൾ പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കേണ്ട സമയത്ത് പ്രവേശനത്തിന് ഏകജാലക പ്രവേശനപരീക്ഷ പ്രഖ്യാപിച്ച് സാങ്കേതിക സർവകലാശാല. ഈ തീരുമാനം വിദ്യാർഥികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
സാധാരണയിൽനിന്നു വ്യത്യസ്തമായി സാങ്കേതിക സർവകലാശാലയുടെ കീഴിൽ വരുന്ന ബിസിഎ, ബിബിഎ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാൻ ഇക്കൊല്ലം മുതൽ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി മുഖേന എൻട്രൻസ് പരീക്ഷ നടത്താനാണ് സർവകലാശാലയുടെ തീരുമാനം. ഇതു സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തു വന്നു.
പ്ലസ്ടു ഫലം വന്ന് ഒരു മാസത്തോളം കഴിഞ്ഞതിനു ശേഷമാണ് ഇത്തരമൊരു ഏകജാലക പ്രവേശന തീരുമാനം. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ, നിലവിൽ ഏകജാലക പ്രവേശന പരീക്ഷ ഇല്ലാതിരുന്ന കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്താൻ തീരുമാനിച്ച സർവകലാശാലയുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
2025-26 അധ്യയനവർഷത്തെ ബിസിഎ, ബിബിഎ പ്രവേശനം, പ്രവേശനപരീക്ഷയുടെ റാങ്ക് അടിസ്ഥാനമാക്കി മാത്രം ആയിരിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. എംജി, കേരള തുടങ്ങിയ സർവകലാശാലകളിൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം ഏറെക്കുറെ പൂർത്തിയായി.
സ്വയംഭരണ സമിതികളുള്ള കോളജുകളിലും കേരളത്തിന് പുറത്തുള്ള കോളജുകളിലും ഡിഗ്രി പ്രവേശനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മിക്ക കോളജുകളും ക്ലാസുകൾ തുടങ്ങാനിരിക്കെ സാങ്കേതിക സർവകലാശാലയുടെ തീരുമാനം വിദ്യാർഥികളെ ആശങ്കയിലാഴ്ത്തി.
പ്രവേശനപരീക്ഷയുടെ വിജ്ഞാപനം 2024-25 അധ്യയനവർഷത്തെ പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഉടൻ നടത്തേണ്ടതായിരുന്നു. കോഴ്സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ നൽകാൻ ചുരുങ്ങിയ സമയം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ മാത്രമാണ് നൽകപ്പെട്ടിരിക്കുന്നത് എന്നതും വിദ്യാർഥികൾ ഉന്നയിക്കുന്ന പ്രധാന പ്രശ്നമാണ്.
വൈകിയ വേളയിൽ ഇതുവരെ പിന്തുടർന്നു വന്ന രീതിയിൽ ഈ അധ്യയനവർഷത്തെ പ്രവേശന നടപടികൾ നടത്തുകയും അടുത്ത വർഷം മുതൽ മുന്നൊരുക്കത്തോടെ പ്രവേശനപരീക്ഷ നടത്തുകയുമാണു വേണ്ടതെന്നാണ് പൊതുവേയുള്ള അഭിപ്രായം.