ദുരന്തകാരണങ്ങൾ വിലയിരുത്തി വിദഗ്ധര്‍
Saturday, June 14, 2025 2:33 AM IST
കൊച്ചി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ, ലഭ്യമായ അവസാന ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ അപകടം ക്ഷണിച്ചുവരുത്തുന്ന മൂന്നു കാര്യങ്ങളാണ് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ പ്രധാനമായും വിലയിരുത്തുന്നത്.
200-400 അടി ഉയരത്തിലെത്തുമ്പോഴേക്കും ചക്രങ്ങള്‍ മുകളിലേക്കുയര്‍ത്തുകയാണ് പതിവ്. എന്നാല്‍ ഇവിടെ അറുനൂറായിട്ടും പൈലറ്റുമാര്‍ ചക്രങ്ങള്‍ മുകളിലേക്ക് ഉയര്‍ത്തിയില്ല. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ ഷാജി കരുണാകരന് പറയുന്നത്, ലാന്‍ഡിംഗ് ഗിയര്‍ ചലിപ്പിക്കുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാറോ അല്ലെങ്കില്‍ വിമാനത്തിന്റെ കുഴപ്പം തിരിച്ചറിഞ്ഞ്, തിരിച്ചിറങ്ങാനുള്ള ശ്രമം ആരംഭിച്ചതാകാനുള്ള സാധ്യതയോ ആണെന്നാണ്. പക്ഷികളുടെ സാന്നിധ്യവും തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറയുന്നു.
ടേക്ക് ഓഫ് ചെയ്യുമ്പോഴും പറന്നുകയറുമ്പോഴും ചിറകിനു പിന്നിലെ പാളികള്‍ (ഫ്ളാപ്പുകള്) താഴ്ത്തി വയ്ക്കുന്നത് വിമാനത്തിന് മുകളിലേക്ക് കൂടുതല്‍ തള്ളല്‍ കിട്ടാനാണ്. ഈ ലിഫ്റ്റ് കുറഞ്ഞാല്‍ രണ്ടു കാര്യങ്ങളും നടക്കില്ല. എന്നാല്‍, അഹമ്മദാബാദ് വിമാനത്താവളത്തിലെ 3480 മീറ്റര്‍ നീളമുള്ള റണ്‍വേയിലെ വെറും 1900 മീറ്ററില്‍ താഴെ ദൂരം മാത്രം ഉപയോഗിച്ച് പറന്നുയര്‍ന്ന ഈ വിമാനത്തിലെ ഫ്ളാപ്പുകള് ഉയരാനുള്ള ഓട്ടത്തില്‍ താഴ്ന്നുതന്നെയിരുന്നു.
ഉയര്‍ന്നുകഴിഞ്ഞ്, ഉയരം ഏകദേശം 1000 അടിയാകുമ്പോഴാണ് (അതായത് വിമാനത്തിന് നല്ലവേഗം കിട്ടിയശേഷം) ഫ്ളാപ്പുകള് നേരെയാക്കുക. അപകടസമയം വിമാനം 625 അടി ഉയരത്തിലായിരുന്നു. 200-400 അടിയില്‍ മുകളിലേക്കു വലിച്ചു കയറ്റിക്കഴിഞ്ഞിരിക്കേണ്ട ചക്രങ്ങള്‍ അപ്പോഴും താഴ്ന്നാണ് ഇരുന്നത്.
അപകടം സംബന്ധിച്ച് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കാരണം പറയാനാകില്ല. ഈ കാരണങ്ങള്‍ സാധ്യത മാത്രമാണ്. ബാക്കിയുള്ളവ അന്വേഷണത്തില്‍ തെളിയേണ്ടതാണെന്നും ഷാജി കരുണാകരന് പ്രതികരിച്ചു.