അവസാനലാപ്പിൽ അങ്കം മുറുകുന്നു
Saturday, June 14, 2025 2:33 AM IST
സാബു ജോണ്
തിരുവനന്തപുരം: നിലന്പൂർ ഉപതെരഞ്ഞെടുപ്പു പ്രചാരണം അവസാനലാപ്പിലേക്കു കടക്കുന്പോൾ മുന്നണികൾ അവസാന ആയുധവും പുറത്തെടുത്തുള്ള തീവ്രപ്രചാരണത്തിലേക്കു കടന്നു. ഇടതുപക്ഷത്ത് മുഖ്യമന്ത്രി പിണറായി വിജയനും യുഡിഎഫിനു വേണ്ടി പ്രിയങ്ക ഗാന്ധിയും അങ്കത്തട്ടിലെത്തുകയാണ്.
പരസ്യപ്രചാരണത്തിന് ഇനി നാലു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. താഴേത്തട്ടിൽ വീടു കയറിയിറങ്ങിയും കോർണർ മീറ്റിംഗുകൾ നടത്തിയും പ്രധാന മുന്നണികൾ ഓരോ വോട്ടും ഉറപ്പാക്കുന്പോൾ മത്സരം കടുക്കുകയാണ്. അതുകൊണ്ടുതന്നെ വോട്ടർമാരെ സ്വാധീനിക്കുമെന്നു മുന്നണികൾ വിശ്വസിക്കുന്ന എല്ലാ വിഷയങ്ങളും അവർ പ്രയോഗിക്കുന്നു.
വെൽഫെയർ പാർട്ടി, പിഡിപി പിന്തുണയാണ് ഏറ്റവുമൊടുവിൽ മുന്നണികൾ ചർച്ചയാക്കുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയെന്ന പേരിൽ എൽഡിഎഫ് യുഡിഎഫിനെതിരേഅതിരൂക്ഷമായ വിമർശനമാണ് അഴിച്ചുവിടുന്നത്. മതരാഷ്ട്രവാദക്കാതെ യുഡിഎഫ് ഒപ്പം കൂട്ടിയിരിക്കുന്നു എന്നാണ് അവരുടെ പ്രധാന പ്രചാരണം.
എന്നാൽ ജമാഅത്തെ ഇസ്ലാമിയുമായി മുൻകാലങ്ങളിൽ എൽഡിഎഫ് ചങ്ങാത്തം കൂടിയതിന്റെ തെളിവുകൾ ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതിരോധം. എൽഡിഎഫിന്റെ പിഡിപി പിന്തുണയും അവർ ഉയർത്തിക്കാട്ടുന്നു. ഇരുമുന്നണികളും തീവ്രവാദബന്ധമുള്ളവർ എന്ന ലൈനിലാണ് ബിജെപിയുടെ പ്രചാരണം.
മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അധിക്ഷേപിച്ചു എന്നു പറഞ്ഞ് കെ.സി. വേണുഗോപാൽ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽതന്നെ രംഗത്തു വന്നിരുന്നു. ക്ഷേമപെൻഷൻ കൈക്കൂലിയായി കൊടുക്കുന്നു എന്ന വേണുഗോപാലിന്റെ വാക്കുകൾ വിവാദമാക്കി മാറ്റാൻ ഇടതുപക്ഷം ശ്രമിക്കുകയും ചെയ്തു.
ആര്യാടന്റെ ലീഗ് വിരുദ്ധ നിലപാട് ഓർമിപ്പിച്ച് കോണ്ഗ്രസ്- ലീഗ് ഭിന്നത വളർത്താനുള്ള നീക്കവും എൽഡിഎഫ് നടത്തി. മത്സരം ഇരുമുന്നണികളിലേക്കു കേന്ദ്രീകരിക്കാനാണ് യുഡിഎഫും എൽഡിഎഫും തുടക്കം മുതലേ ശ്രമിച്ചത്.
ഇതിനിടെ ബിജെപി സ്ഥാനാർഥിയും പി.വി. അൻവറും എന്തു ചലനം സൃഷ്ടിക്കുന്നു എന്നുള്ളത് വരുന്ന നാളുകളിലെ കേരള രാഷ്ട്രീയത്തിൽ നിർണായകമാകുന്ന ഘടകങ്ങളാകും.