അമ്മ എന്നുവരും?; സങ്കടക്കടലായി കുറുങ്ങഴ കൊഞ്ഞോൺ വീട്
Saturday, June 14, 2025 2:33 AM IST
കോഴഞ്ചേരി: പുല്ലാട് കുറുങ്ങഴ കൊഞ്ഞോൺ വീടിന്റെ എല്ലാമെല്ലാമായിരുന്ന രഞ്ജിതയുടെ വേർപാട് ഉൾക്കൊള്ളാൻ ആർക്കുമാകുന്നില്ല.
തങ്ങളുടെ അമ്മ എന്നുവരും എന്നു ചോദിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞ രണ്ട് പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ഇന്നലെ ഉച്ചയോടെ ആ വീട്ടിലേക്കെത്തിയ മന്ത്രി വീണാ ജോർജ് പതറി. രഞ്ജിതയുടെ മകൾ ഇതികയാണ് മന്ത്രിയുടെ അടുക്കലേക്ക് ആദ്യമെത്തിയത്.
അമ്മയെ കാണണമെന്നു പറഞ്ഞെത്തിയ ഇതികയെ വീണാ ജോർജ് ചേർത്തുപിടിച്ചു. തൊട്ടടുത്തെത്തിയ മകൻ ഇന്ദുചൂഡന്റെ സങ്കടം കണ്ട് മന്ത്രിക്കും കരച്ചിൽ അടക്കനായില്ല. മുറിയിലേക്കു കയറിയപ്പോൾ തങ്ങള്‍ക്കിനി ആരുമില്ല എന്നു പറഞ്ഞ രഞ്ജിതയുടെ അമ്മ തുളസി അലമുറയിട്ടതോടെ വീട് സങ്കടക്കടലായി.
സമാനമായ സാഹചര്യമാണ് ഇന്നലെ പകൽ മുഴുവൻ ഈ വട്ടിൽ നിലനിന്നത്. ആശ്വാസവുമായെത്തിയ സഭാധ്യക്ഷന്മാർ അടക്കം കുടുംബത്തിന്റെ സങ്കടത്തിനു മുന്പിൽ പിടിച്ചു നിൽക്കാനാകാതെ കണ്ണീരു തൂകി.
അക്ഷരാർഥത്തിൽ ഭൂമിയിലെ മാലാഖയായി ഓടി നടന്ന രഞ്ജിതയുടെ വേർപാട് ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത് ബന്ധുക്കളെ മാത്രമല്ല, വിവിധയിടങ്ങളിലായി ഇവർക്കൊപ്പം ജോലി ചെയ്തവർ, നാട്ടുകാർ, സഹപാഠികൾ ഇവരെല്ലാം കണ്ണീരോടെ കുറുങ്ങഴയിലെ വീട്ടിലേക്കെത്തുന്നുണ്ട്.
ബുധനാഴ്ച വൈകുന്നേരം ലണ്ടനിലേക്കുള്ള മടക്കയാത്രയ്ക്കു മുമ്പ് സമീപവാസികളോടും പുതിയ വീടിന്റെ നിര്‍മാണസ്ഥലത്തെ തൊഴിലാളികളോടുമെല്ലാം യാത്ര പറഞ്ഞാണ് മടങ്ങിയത്. താമസിയാതെ തിരികെ വരുമെന്നും പിന്നീടു നാട്ടില്‍ തന്നെയുണ്ടാകുമെന്നും രഞ്ജിത പറഞ്ഞിരുന്നത് സമീപവാസികൾ ഓർക്കുന്നു.
ബന്ധുക്കൾ അഹമ്മദാബാദിലേക്ക്
കോഴഞ്ചേരി: വിമാനാപകടത്തിൽ മരിച്ച പുല്ലാട് സ്വദേശി രഞ്ജിത ആർ. നായരുടെ മൃതദേഹം തിരിച്ചറിയുന്നതിനായി സഹോദരനും ബന്ധുവും അഹമ്മദാബാദിലേക്ക് തിരിച്ചു.
വേണ്ടിവന്നാൽ ഡിഎന്‍എ സാന്പിൾ നൽകുന്നതിന് അടുത്ത ബന്ധു എത്തണമെന്ന് ഗുജറാത്ത് സർക്കാരും സിവിൽ ഏവിയേഷൻ മന്ത്രാലയവും സംസ്ഥാന സർക്കാർ മുഖേന കുടുംബത്തെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് രഞ്ജിതയുടെ സഹോദരൻ രതീഷ് ജി. നായരും ബന്ധു ഉണ്ണിക്കൃഷ്ണനും ഇന്നലെ രാത്രി നെടുന്പാശേരിയിൽനിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 6.50ന് രതീഷും ബന്ധുവും അഹമ്മദാബാദിലെത്തും.