അനസ്തേഷ്യയെ തുടർന്ന് യുവാവിന്റെ മരണം; മൃതദേഹം ഏറ്റുവാങ്ങാതെ മണിക്കൂറുകൾ നീണ്ട പ്രതിഷേധം
Sunday, June 15, 2025 1:49 AM IST
മുളങ്കുന്നത്തുകാവ്/ചാലക്കുടി: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ മൃതദേഹം ഏറ്റുവാങ്ങാതെ മണിക്കൂറുകൾ നീണ്ട പ്രതിഷേധവുമായി ബന്ധുക്കൾ. ഇന്നലെ ഉച്ചയോടെ പോസ്റ്റ്മോർട്ടം കഴിഞ്ഞെങ്കിലും ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങിയത് വൈകുന്നേരത്തോടെ മാത്രം.
വൈകുന്നേരം നാലുവരെ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിക്കുമുന്നിൽ മൃതദേഹം ഏറ്റെടുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനിന്നു. ഒടുവിൽ സബ് കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്കുശേഷമാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം അവസാനിച്ചത്.
സംഭവത്തെക്കുറിച്ച് തൃശൂർ ഡിഎംഒയോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടിരുന്നു. അന്വേഷണം ഇന്നുതന്നെ ആരംഭിക്കുമെന്ന് സബ് കളക്ടർ ബന്ധുക്കൾക്ക് ഉറപ്പുനൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനുശേഷം ആശുപത്രി ജീവനക്കാരെ മാറ്റിനിർത്തുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും സബ് കളക്ടർ ബന്ധുക്കളെ അറിയിച്ചു.
ഇതിനുശേഷമാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം ഏറ്റുവാങ്ങി ചാലക്കുടിയിലേക്കു കൊണ്ടുപോയത് .
പകൽ മുഴുവൻ നീണ്ട വേദനയുടെ പ്രതിഷേധം
ചാലക്കുടി താലൂക്ക് ആശുപത്രി അധികൃതരുടെ പിഴവാണ് കുറ്റിച്ചിറ വൈലാത്ര സിനീഷിന്റെ മരണത്തിന് കാരണമെന്നും തങ്ങൾക്ക് നീതികിട്ടുംവരെ മൃതദേഹം ഏറ്റെടുക്കില്ലെന്നും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സിനീഷിന്റെ ബന്ധുക്കൾ പറഞ്ഞതോടെയാണ് അനിശ്ചിതത്വം തുടങ്ങിയത്.
ഇന്നലെ രാവിലെ മുതൽതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ സിനീഷിന്റെ ആളുകൾ തടിച്ചുകൂടിയിരുന്നു. പോസ്റ്റുമോർട്ടം നടത്തിയെങ്കിലും കുറ്റക്കാരെ സസ്പെൻഡു ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന ഉറച്ചതീരുമാനത്തിൽ വീട്ടുകാർ നിന്നതോടെ കാര്യങ്ങൾ സങ്കീർണമായി.
സിനീഷിന്റെ ഭാര്യയും മക്കളും രോഗിയായ സഹോദരന്, അമ്മ, സഹോദരി എന്നിവരടക്കമുള്ളവരും മെഡിക്കൽ കോളജിൽ എത്തിയിരുന്നു. ബന്ധുക്കളുടെ പ്രതിഷേധത്തെ കുറിച്ചറിഞ്ഞ് ജില്ലാ കളക്ടറുടെ നിർദേശപ്രകാരം തൃശൂർ തഹസിൽദാർ ജയശ്രീയും ഡിഎംഒ ഡോ. ശ്രീദേവിയും മെഡിക്കൽ കോളജിലെത്തി സിനീഷിന്റെ ബന്ധുക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് സബ് കളക്ടർ എത്തിയത്.
അസ്വഭാവിക മരണത്തിന് കേസെടുത്തു
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. മരണത്തെക്കുറിച്ച് ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്നും സിനീഷിന്റെ വീട്ടുകാർ പറഞ്ഞു.
എന്നാൽ ആശുപത്രിക്ക് പിഴവൊന്നും സംഭവിച്ചിട്ടില്ലെന്ന് ചാലക്കുടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ പ്രതികരിച്ചു.