വിവാഹമണ്ഡപങ്ങളിലും ഹില്‍ സ്റ്റേഷനുകളിലും ചെറിയ പ്ലാസ്റ്റിക് കുപ്പികള്‍ക്കടക്കം നിരോധനം
Saturday, June 14, 2025 12:57 AM IST
കൊച്ചി: ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികള്‍ക്കടക്കം ഹില്‍ സ്റ്റേഷനുകളിലും വിവാഹമണ്ഡപങ്ങളിലും മറ്റിടങ്ങളിലും നിരോധനം കര്‍ശനമായി നടപ്പാക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവിറക്കുമെന്ന് ഹൈക്കോടതി.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ്, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്.
സര്‍ക്കാർ പരിപാടികളിലടക്കം അര ലിറ്ററില്‍ താഴെയുള്ള കുടിവെള്ളക്കുപ്പികള്‍ കുമിഞ്ഞു കൂടുന്നതിനെ കോടതി ഗൗരവമേറിയ പ്രശ്നമായാണ് കാണുന്നത്. ഓഡിറ്റോറിയങ്ങളുടെ ലൈസന്‍സ് എഗ്രിമെന്റില്‍ നിബന്ധനകള്‍ വയ്ക്കണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്.
നിരോധനം സംബന്ധിച്ചും അത് കര്‍ശനമായി നടപ്പാക്കുന്നതു സംബന്ധിച്ചും തിങ്കളാഴ്ചയ്ക്കകം ചര്‍ച്ചചെയ്ത് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും അമിക്കസ് ക്യൂറിയോടും കോടതി നിര്‍ദേശിച്ചു.
ജലാശയങ്ങളിലേക്കും മറ്റും മദ്യക്കുപ്പികളും വ്യാപകമായി വലിച്ചെറിയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കാലിക്കുപ്പികള്‍ ചെറിയ നിരക്കില്‍ സംഭരിച്ച് റീസൈക്കിള്‍ ചെയ്യാന്‍ ബിവറേജസ് കോര്പറേഷന് പദ്ധതി തയാറാക്കുന്നത് ഉചിതമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.