ബാങ്ക് ജീവനക്കാരിൽനിന്ന് 40 ലക്ഷം തട്ടിയ കേസ് പ്രതി പിടിയിൽ; പണം കണ്ടെത്താനായില്ല
Saturday, June 14, 2025 12:57 AM IST
കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരിൽനിന്നു പണം തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ പിടികൂടി.
40 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതി പള്ളിപ്പുറം മക്കാലിക്കല്‍ ഷിബിന്‍ലാല്‍ (37)ആണ് ഇന്നലെ പുലര്‍ച്ചെ തൃശൂരില്‍നിന്നും കോഴിക്കോട്ടേക്ക് ബസില്‍ വരുന്ന വഴി കാലിക്കട്ട് യൂണിവേഴ്സിറ്റി പരിസരത്തുനിന്ന് പിടിയിലായത്. ബസ് തടഞ്ഞുനിര്‍ത്തി പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഷിബിൻ ലാലിനെക്കുറിച്ചുള്ള വിവരം പോലീസിനു ലഭിച്ചത്. ഇയാളെ വിശദമായി ചോദ്യംചെയ്തപ്പോള്‍ 40 ലക്ഷം പാലക്കാട് സ്വദേശിക്കു കൈമാറിയെന്നാണ് പറഞ്ഞത്.
തുടര്‍ന്ന് പന്തീരാങ്കാവ് പോലീസ് പ്രതിയെയുംകൊണ്ട് പാലക്കാട്ടേക്ക് പോയി തെളിവെടുത്തു. രാത്രി വൈകി കോഴിക്കോട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. മോഷണം പോയ 40 ലക്ഷം കണ്ടെത്താൻ സാധിച്ചിട്ടില്ല.
പിടികൂടുന്ന സമയത്ത് അമ്പതിനായിരം രൂപയായിരുന്നു ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. പ്രതിക്ക് പുറത്തുനിന്നുള്ളവരുടെ ഉള്‍പ്പെടെ സഹായം ലഭിച്ചോ എന്ന കാര്യം പരിശോധിച്ചുവരികയാണ്.
പരസ്പരവിരുദ്ധമായ മറുപടികളാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ നല്‍കുന്നതെന്നാണ് പോലീസ് പറയുന്നത്.
പന്തീരാങ്കാവ്- മണക്കടവ് റോഡില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിന് മുന്നിലായിരുന്നു സംഭവം.
അക്ഷയ ഫിനാൻസിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിൽനിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്തത്.
ഇസാഫ് ബാങ്ക് ജീവനക്കാരായ എട്ടുപേരാണ് ഈ പണത്തിന് സുരക്ഷയൊരുക്കാൻ കാറിലും ഓട്ടോയിലുമായി ഷിബിനൊപ്പം വന്നത്. പണം തട്ടിയെടുത്തശേഷം ഷിബിന്‍ലാല്‍ സ്കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു.