ഇറാൻ കീഴടങ്ങണമെന്ന് ട്രംപ്
Wednesday, June 18, 2025 2:01 AM IST
ദുബായ്: തുടർച്ചയായ അഞ്ചാം ദിവസവും ഇറാനെതിരേ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഇറാന്റെ ഉന്നത സൈനിക മേധാവി ജനറൽ അലി ഷാദ്മാനിയെ ഇസ്രയേൽ വധിച്ചു. ടെഹ്റാനിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു തവണ സ്ഫോടനമുണ്ടായി. ഇന്നലെ രാവിലെ 30 മിസൈലുകളാണ് ഇസ്രയേലിന് നേർക്ക് ഇറാൻ തൊടുത്തത്.
സംയമനം പാലിക്കാൻ ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടും ഇസ്രയേലും ഇറാനും വഴങ്ങിയിട്ടില്ല. ഇറാനിൽ ഇതുവരെ 452 പേർ കൊല്ലപ്പെട്ടതായും 646 പേർക്കു പരിക്കേറ്റതായും വാഷിംഗ്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് അറിയിച്ചു.
ഇസ്രയേലിൽ 24 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർ ഇസ്രയേലിൽനിന്ന് ഒഴിഞ്ഞുപോയിത്തുടങ്ങി. ഇസ്രയേൽ വിടാൻ താത്പര്യമുള്ളവർക്കു സൗകര്യമൊരുക്കമെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ അറിയിച്ചു.
ടെഹ്റാനിലെ ജനങ്ങൾ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറാനാണ് ജനങ്ങളോടു താൻ ആവശ്യപ്പെട്ടതെന്നു പിന്നീട് ട്രംപ് വിശദീകരിച്ചു. ടെഹ്റാനിലെ 3,30,000 ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രേലി സേനയും ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ ടെലിവിഷനും പോലീസ് ആസ്ഥാനവും മൂന്നു വലിയ ആശുപത്രികളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലാണു മുന്നറിയിപ്പ് നല്കിയത്. ഇസ്രയേൽ വൻ ആക്രമണത്തിനു തയാറെടുക്കുന്നുവെന്നതിന്റെ സൂചനയാണിത്.
ടെഹ്റാനിൽ കടകന്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പെട്രോൾ സ്റ്റേഷനുകളിൽ നീണ്ട ക്യൂ കാണാമായിരുന്നു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും അവധി അധികൃതർ റദ്ദാക്കി.
ഇറാനിലെ റെവലൂഷനറി ഗാർഡിന്റെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് മേധാവിയാണ് തിങ്കളാഴ്ച രാത്രി ഇസ്രയേൽ വധിച്ച ജനറൽ അലി ഷദ്മാനി. ടെഹ്റാനിലെ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.
കഴിഞ്ഞയാഴ്ച ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഗൊലാം അലി റഷീദിനു പകരമാണു ഷദ്മാനി സൈനികമേധാവിയായത്. നാലു ദിവസം മാത്രമാണ് ഷദ്മാനി സൈനികമേധാവിസ്ഥാനം വഹിച്ചത്.
ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ടെൽ അവീവിനു സമീപമുള്ള ആസ്ഥാനം തകർത്തതായി ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിന്റെ നാലാമത്തെ എഫ്-35 യുദ്ധവിമാനവും വെടിവച്ചിട്ടതായും അവകാശവാദമുണ്ട്.
സർക്കാർ നിയന്ത്രണത്തിലുള്ള തസ്നിം വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ ആക്രമണത്തിൽ പരിക്കേറ്റ 154 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഇസ്രേലി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഖമനയിയുടെ ഒളിയിടം അറിയാം: ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇറാന് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അമേരിക്കയ്ക്ക് അറിയാം.
ഖമനയിയെ വധിക്കാൻ ഇപ്പോൾ യുഎസ് താത്പര്യപ്പെടുന്നില്ല. ഇറാൻ നിരുപാധികം കീഴടങ്ങണം. അമേരിക്കൻ പൗരന്മാരെയും സൈനികരെയും ലക്ഷ്യമിടരുത്-ട്രംപ് ആവശ്യപ്പെട്ടു.