കേരളത്തിൽ നെല്ലുസംഭരണത്തിനു കേന്ദ്രസർക്കാർ തയാറെടുക്കുന്നു
Wednesday, June 18, 2025 1:02 AM IST
പാലക്കാട്: നെൽകർഷകർക്കു പുത്തൻപ്രതീക്ഷനൽകി കേന്ദ്ര സർക്കാരിന്റെ വിവരശേഖരണം. കേരളത്തിലെ കർഷകരിൽനിന്നു നെല്ല് നേരിട്ടുസംഭരിക്കുന്നതിനു പ്രാഥമികപഠനത്തിന്റെ ഭാഗമായി കേന്ദ്ര ഭക്ഷ്യ- പൊതുവിതരണ മന്ത്രാലയത്തിനുകീഴിലെ നാഷണൽ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ (എൻസിസിഎഫ്) ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം പാലക്കാട്ടെത്തിയിരുന്നു.
ഫെഡറേഷനു കേരളത്തിലെ നെല്ലുസംഭരണചുമതല നൽകിയിട്ടുണ്ടെന്നാണ് സൂചന. ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ അനീസ് ജോസഫ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണു പാലക്കാട്ടെ കർഷകരുമായി ചർച്ചനടത്തിയത്. യോഗത്തിൽ തൃശൂരിലെ കർഷകരും പങ്കെടുത്തു.
ആദ്യഘട്ടത്തിൽ പാലക്കാട്, തൃശൂർ ജില്ലകളിലാകും പദ്ധതി നടപ്പിലാക്കുക. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ അഞ്ചു പഞ്ചായത്തുകളിലെ അഞ്ഞൂറോളം കർഷകരുടെ സമ്മതപത്രവും ഫെഡറേഷൻ സ്വീകരിച്ചു. രജിസ്ട്രേഷൻ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നാണ് കർഷകരോടു പറഞ്ഞിട്ടുള്ളത്.
ആദ്യഘട്ടത്തിൽ പാലക്കാട്, തൃശൂർ ജില്ലകളിൽനിന്നായി അന്‍പതിനായിരം ടണ്‍ നെല്ലായിരിക്കും സംഭരിക്കുക. ഏഴുദിവസത്തിനകം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു തുക ലഭ്യമാക്കും. പരമാവധി പതിനഞ്ചു ദിവസത്തിനകം നെല്ലുവില കൊടുത്തുതീർക്കുമെന്നാണ് കർഷകർക്കു നൽകിയ വാഗ്ദാനം.
28.20 രൂപയ്ക്കാണ് കർഷകരിൽനിന്നു സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. ഇപ്പോൾ 69 പൈസ കേന്ദ്രസർക്കാർ കൂട്ടിയിട്ടുണ്ട്. ഈ തുകയ്ക്കുതന്നെയായിരിക്കും എൻസിസിഎഫും നെല്ല് സംഭരിക്കുക. കയറ്റുമതിക്കു പറ്റിയ ഗുണനിലവാരമുള്ള നെല്ല് ലഭ്യമാക്കിയാൽ അതിനനുസരിച്ച് വില നൽകുമെന്നും കർഷകർക്കു ഉറപ്പുനൽകിയെന്നാണ് വിവരം.