സംസ്ഥാനത്ത് വർഗീയ സംഘർഷം ഇല്ലാതാക്കി: മുഖ്യമന്ത്രി
Wednesday, June 18, 2025 1:02 AM IST
തൊടുപുഴ: വർഗീയ സംഘർഷം കേരളത്തിൽ അന്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കണ്വൻഷൻ ജോഷ് പവലിയനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയ സംഘടനകൾ കേരളത്തിൽ ഇല്ലാത്തതിനാലല്ല. ചില സംഘടനകളുടെ യഥാർഥ മുഖം കേരളത്തിലാണെന്നാണ് അവരുടെ അവകാശം. ഇവർ കേരളത്തിനു പുറത്തും രാജ്യത്തിനു പുറത്തും കൊലപാതകങ്ങളും കൂട്ടക്കൊലപാതകങ്ങളും നടത്തുന്നു. ഇവർക്ക് രാജ്യത്താകെ ഒരു നയമാണ്.
എന്നാൽ, വർഗീയതയ്ക്കെതിരേ ഉറച്ച നിലപാട് സ്വീകരിക്കുന്ന സമൂഹമാണ് നമ്മുടേത്. ഇതോടൊപ്പം പോലീസും മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുന്നു. കുറ്റാന്വേഷണത്തിൽ കേരള പോലീസിന്റെ മികവ് പ്രശംസനീയമാണ്. കേരളത്തിനു പുറത്തു പോയി പ്രതികളെ പിടികൂടാനും അവർക്ക് കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എ. സുധീർഖാൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി. പ്രസാദ്, റോഷി അഗസ്റ്റിൻ, മുൻ മന്ത്രി പി.ജെ. ജോസഫ്, സംസ്ഥാന പോലീസ് മേധാവി ഷെ്ക്ക് ദർവേഷ് സാഹിബ്, എഡിജിപിമാരായ എച്ച്. വെങ്കിടേഷ്, പി. വിജയൻ, സൗത്ത് സോണ്‍ ഐജി എസ്. ശ്യാംസുന്ദർ, ഡിഐജി എസ്. സതീഷ് ബിനോ, എറണാകുളം ജില്ലാ പോലീസ് മേധാവി എം. ഹേമലത, ഇടുക്കി ജില്ല പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ്, സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, വൈസ് പ്രസിഡന്റ് കെ.പി. പ്രവീണ്‍, ഇ.വി. പ്രദീപൻ, ജി.പി. അഭിജിത്ത്, ടി.ജി. ജയേഷ്, ഇ.ജി. മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.
സ്വാഗതപ്രസംഗകനു മുഖ്യമന്ത്രിയുടെ വിമർശനം
തൊടുപുഴ: ആവശ്യങ്ങളും നിവേദനങ്ങളും അല്ല സ്വാഗതപ്രസംഗത്തിൽ പറയേണ്ടത്. സ്വാഗതപ്രസംഗകൻ ഒൗചിത്യം കാട്ടണമായിരുന്നു. മുന്‍പ് സമ്മേളനത്തിൽ നടത്തിയ വിമർശനം ഓർമിപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് അസോസിയേഷൻ എന്ന സംഘടന എങ്ങനെ ഇപ്പോഴത്തെ അവസ്ഥയിൽ എത്തി എന്ന് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരുടെ ശന്പള പരിഷ്കരണവും ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന ആവശ്യമാണ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഇ.വി. പ്രദീപൻ സ്വാഗതപ്രസംഗത്തിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
സംസ്ഥാനത്ത് സാധാരണ ശന്പളപരിഷ്കരണ കമ്മീഷനെ നിയമിച്ചാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.