ഇസ്രയേൽ ആക്രമിച്ചത് 1100 ലക്ഷ്യങ്ങൾ
Thursday, June 19, 2025 12:23 AM IST
ടെൽ അവീവ്: വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇറാനിലെ 1,100 ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ. ഇറാൻ ഉയർത്തുന്ന ആണവഭീഷണി ഇല്ലാതാക്കാനായി ഘട്ടംഘട്ടമായി ഓപ്പറേഷനുകൾ നടത്തിവരുകയാണെന്ന് ഇസ്രേലി സേനാ വക്താവ് എഫീ ഡെഫ്രിൻ അറിയിച്ചു.
ഇറാന്റെ മിസൈൽ സംവിധാനങ്ങൾക്കും വ്യോമപ്രതിരോധത്തിനും കാര്യമായ നാശമുണ്ടായിക്കഴിഞ്ഞു.
ഇറേനിയൻ മിസൈൽ വിക്ഷേപിണികളിൽ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രേലി സേന പുറത്തുവിട്ടു.
സെൻട്രിഫ്യൂജ് നിർമാണകേന്ദ്രങ്ങൾ ആക്രമിച്ചു
യുറേനിയം സന്പുഷ്ടീകരിക്കാൻ ഉപയോഗിക്കുന്ന സെൻട്രിഫ്യൂജുകൾ നിർമിക്കുന്ന ടെഹ്റാനിലെ രണ്ടു കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രേലി സേന അറിയിച്ചു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയും ഇക്കാര്യം സ്ഥിരീകരിച്ചു.
ടെഹ്റാനിലെ ടെസാ കോംപ്ലക്സ്, ടെഹ്റാൻ റിസർച്ച് സെന്റർ എന്നിവയ്ക്കു നേരേ ചൊവ്വാഴ്ച രാത്രി ഇസ്രേലി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയെന്നാണ് അറിയിപ്പ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇസ്രേലി സേന പുറത്തുവിട്ടു.
സങ്കീർണ ഉപകരണമായ സെൻട്രിഫ്യൂജുകൾ നിർമിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്ന ടെഹ്റാൻ റിസേർച്ച് സെന്ററിലെ ഒരു കെട്ടിടത്തിനു കേടുപാടുണ്ടായി. ടെസാ കോംപ്ലക്സിൽ രണ്ടു കെട്ടിടങ്ങളാണു നശിച്ചത്. ഇറാനും വൻശക്തികളും തമ്മിൽ 2015ലുണ്ടാക്കിയ ആണവകരാർ അനുസരിച്ച് ഈ രണ്ടു കേന്ദ്രങ്ങളും അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ നിരീക്ഷണത്തിലാണ്.
കെർമാൻഷാ വ്യോമതാവളം ആക്രമിച്ച് ഇറേനിയൻ സേനയുടെ അഞ്ചു ഹെലികോപ്റ്ററുകൾ നശിപ്പിച്ചെന്നും ഇസ്രേലി സേന അറിയിച്ചു.
30 മിസൈലുകൾ
ചൊവ്വാഴ്ച രാത്രി ഇറാൻ ഇസ്രയേലിനു നേർക്ക് 30 മിസൈലുകൾ പ്രയോഗിച്ചു. ഇതിൽ ഭൂരിഭാഗവും നിർവീര്യമാക്കിയതായി ഇസ്രേലി സേന അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഇസ്രേലി ഭാഗത്ത് ആർക്കും പരിക്കില്ല.